Wednesday, April 11, 2007

"ഞമ്മളും കാണട്ടൊരു കിനാവ്"

ന്റെ മായ്ക്കാ ടബ്ബറേ,

ഇമ്മിണി കാലത്തിനു സേസം ഒരു ഒന്നൊന്നര ന്യൂസും കൊണ്ട് ദാ ഞമ്മളു തിരിച്ചു വന്നിക്കുണ്. "ജ്ജ് എബടെര്‍ന്നെടാ സുബറെ" ന്ന് അണക്കു ചോയിക്കാണ്ടെങ്കില്‍ അതു ജ്ജു ന്റെ മാനേജറൊടു ചോയിച്ചാളാ. ഇക്കയിഞ്ഞ ഒരു അഞ്ചാറു മാസം മൂപ്പരു ഞമ്മളെ ടൌസറു ഇരുന്നു കീറീലേ.. ഇപ്പൊ തരക്കേടില്ല. അതു ബിട്. ന്യൂസ് കേക്ക് ജ്ജ്.

കയിഞ്ഞേന്റെ മുമ്പത്തെ ആയ്ച്ച ഒരു മൊഞ്ചത്തീനെ പെണ്ണു കാണാന്‍ പോയി ഞമ്മളു. ഓളെ ഞമ്മക്ക് പെരുത്തു പിടിച്ചു. ഓക്കു ഞമ്മളെ പിടിച്ചൂന്നു പറയണ്ടല്ലോ. ("എങ്ങനേ ഹിമാറെ" ന്ന് ജ്ജ് ചോയിക്കരുതു).പിന്നെ ഇക്കയിഞ്ഞായ്ച്ച ഞമ്മളെ വാപ്പീം, ഇമ്മീം ഒക്കെ ഓലെ പെരേ പോയി, ഓലുണ്ടാക്കിയ പയമ്പൊരീം കായ വര്‍ത്തതും ഒക്കെ തിന്നു, തിരിച്ചു ബന്നു പറഞ്ഞു:
"സൂപ്പര്‍"
"എന്തു? കായ വര്‍ത്തതോ?", ഞമ്മളൊന്നു ഞെട്ടി.
"അല്ല. ഓളു ന്നെ മതി അനക്കു"

"ച്ചും അതുന്നെ മതീ" ന്നു ഞമ്മളു പറഞ്ഞില്ല. ഞമ്മക്കൂം ല്ലെ ഒരു വെയിറ്റ്? അങ്ങനെ തളിപ്പറമ്പത്തെ ഒരു മൊഞ്ചുള്ള ബെള്ളത്തണ്ടിനു ഞമ്മളു മഹറു കൊടുക്കാന്‍ തീരുമാനിച്ചു.

ഓളെ പേരു ഇത്തിരി കുടുക്കീസാണുട്ടൊ. "ബള്‍ക്കീസ്" ന്നൊക്കെ പറയണ പോലെ. ന്നാലും ഒരു പുതുമണ്ട്. ബെങ്കാളി പേരാത്രേ. ഓളെ വാപ്പ മോഹന്‍ബഗാന്റെ കളിക്കാരനായിരു്‌ന്നു ന്നു തൊന്നുണു.

ഓളും സോഫ്റ്റ്വെയറു തന്നെ. ന്റെ ഭാഗ്യത്തിനു മെയിന്‍ ഫ്രെയിമാണു. ടെക്നിക്കല്‍ ബര്‍ത്താനം മാണ്ടാലോ. തിരുവന്തോരത്തു ടെക്നോ പാര്‍ക്കിലു 'അളിയന്‍സ് കുലുമാല്‍' ന്ന ഒരു കമ്പനി. കുലുമാലാവാണ്ടിരു്‌ന്നാ മതിയായിര്ന്നൂ പടച്ചോനേ.

കാര്യങ്ങളൊക്കെ 99.99 ശതമാനം ഓക്കെ. ബാക്കി 0.01 ശതമാനം എബടെപ്പോയീന്നു ചൊദിച്ചാല്‍.. ഓളെ വാപ്പീം ഇമ്മീം ഒക്കെ ബരുണ ശനിയായ്ച്ച ബരുണുണ്ടു ഞമ്മളെ പെരീക്കു.കാര്യങ്ങ്ളൊക്കെ തീരുമാനമായീക്കുണു ഏകദേസം. ന്നാലും കൂടിരുന്നു തീരുമാനിക്കാണ്ടെ 100.00 ആക്കണ്ടെല്ലൊ ച്ച്ട്ടാണു.

ഇപ്പൊപ്പോണ പോക്കാണെങ്കില്‍ ഏപ്രില്‍ 30നു മോതിരം മാറലു. പിന്നെ നവമ്പറു വരെ ബെറും കിനാവു കാണലു. (ഞമ്മളും കാണട്ടൊരു കിനാവ്..വല്യ ശൈത്താന്‍മാരു കാണുണ കിനാവ്. വല്യ കുളാണ്ടറുമാരു കാണണ കിനാവ്..അല്ല പിന്നെ.). നവമ്പറു 11ന്നാന്തി ശഹനായി വച്ചു "പെ പ്പേ പ്പെ പേ പെ പെ.."

ന്നു മുതലു അന്നു വരെ ഞ്ഞി ഒരു പാച്ചിലാണു ന്റെ ചങ്ങായീ. അന്നെ ഞമ്മളു ബയിക്കനെ അറിയിക്കാം കിസ്സകളൊക്കെ.

അന്റെ കുട്ടിക്കും സലാമത്തല്ലെ? ഒരു അന്വേഷണം പറഞ്ഞാളാ.
സൊന്തം
സ്ളേറ്റുപെന്‍സില്‍ പി.

This post started as a mail to Shaju. I've changed it a bit :)

Thursday, April 5, 2007

അനൂനും കൊത്തിത്തിന്നണം


"അനൂനും കൊത്തിത്തിന്നണം". മുറ്റത്തിരുന്നു കാക്ക എന്തോ കൊത്തിത്തിന്നുന്നതു കണ്ടപ്പൊള്‍ അനുക്കുട്ടന്‍ അഛമ്മയൊടു പറഞ്ഞു. രണ്ടു വയസ്സുകാരന്റെ ബുദ്ധിയില്‍ അതൊരു ഗംഭീര സംഭവമായി തോന്നിയിരിക്കണം. അഛമ്മ ഗൌരവം വിടാതെ പറഞ്ഞു, "അതിനു അനൂനു കൊക്കില്ലല്ലൊ". ഒരു നിമിഷത്തെ ആലോചനക്കു ശേഷം അനുക്കുട്ടന്‍ ആത്മഗതം പോലെ പറഞ്ഞു - "വാങ്ങണം".

അന്നു അഛന്‍ വരാന്‍ കാത്തിരുന്നുവോ പാവം ആവോ.

Tuesday, April 3, 2007

പാഠം 1: മഷിത്തണ്ടുകളെപ്പറ്റി മിണ്ടരുതു.

"അപ്പൊ ഇന്ന് വൈകുന്നേരം എന്താ പരിപാടി?" മൊബൈലില്‍ വെള്ളത്തണ്ടിന്റെ കുശലം. അപ്പോള്‍ തോന്നിയ ഒരു രസത്തിനു സ്ളേറ്റുപെന്‍സില്‍ എഴുതി "ഇവിടത്തെ ഒരു മഷിത്തണ്ടിനെയും കൂട്ടി ഒരു സിനിമക്കു പോണം"

"ഓഹൊ. മഷിത്തണ്ടിനോടു എന്റെ അന്വേഷണം പറയൂ"
"എല്ലാ മഷിത്തണ്ടുകളോടും പറയട്ടേ?"
"ഡബിള്‍ ഓക്കെ"

"ഇവള്‍ ആള്‍ കൊള്ളാമല്ലൊ", സ്ളേറ്റുപെന്‍സില്‍ മനസ്സില്‍ കരുതി. രാത്രി വീണ്ടും മൊബൈല്‍ ചിലച്ചു.

"സിനിമ കാണുകയാണോ?"
"ഷ്.. ശല്യപ്പെടുത്തല്ലേ. മഷിത്തണ്ടിനതിഷ്ടമല്ല", സ്ളേറ്റുപെന്‍സില്‍ വീണ്ടും നമ്പരിറക്കി.
"ശരി. ഞാന്‍ ശല്യപ്പെടുത്തുന്നില്ല. ഒരു സോറി പറഞ്ഞേക്കു".

കുഴഞ്ഞോ ഭഗവാനെ? സത്യം പറഞ്ഞേക്കാം.
"ഹും..ആരാ.. എന്താ..ഞാനെവിടെയാ.. ഓ.. നീയായിരുന്നോ. ഞാനൊരു സ്വപ്നം കണ്ടു. ഇല്ല, സിനിമക്കു പോയില്ല", ഇതേറ്റാല്‍ 50 പൈസ കാണിക്ക നേര്‍ന്നു സ്ളേറ്റുപെന്‍സില്‍ മറുപടി അയച്ചു.

ബീപ് ബീപ്: "സ്വപ്നമാണോ.. സത്യമാണോ? ബാങ്ക്ലൂരല്ലേ സ്ഥലം".

അപ്പൊള്‍ അതേറ്റില്ല. പിന്നെ എന്തൊക്കെയോ കണാകുണാ പറഞ്ഞു ഒരു വിധം തല ഊരിയെടുത്തതു എങ്ങനെ എന്നു സ്ളേറ്റുപെന്‍സിലിനേ അറിയൂ.

Monday, April 2, 2007

സ്ളേറ്റുപെന്‍സിലും വെള്ളത്തണ്ടും

"ഈ ആഴ്ച തന്നെ പോയാലെന്താ", ഫോണില്‍ അമ്മപ്പെന്‍സിലിന്‍റെ സ്വരം മാറുന്നതു കണ്ട് സ്ലേറ്റുപെന്‍സില്‍ അടുത്ത അടവെടുക്കാന്‍ തുടങ്ങുകയായിരുന്നു. "ഇങ്ങോട്ടു അടുത്ത ആഴ്ച വന്നാല്‍ മതി. വെള്ളിയാഴ്ച വന്നാല്‍ എന്റെ റിട്ടയര്‍മെന്‍റ് പാര്‍ട്ടിക്കും കൂടാം". വിധി വന്നു, ഇനി അപ്പീല്‍ ഇല്ല.

അങ്ങനെ ഇല്ലാത്ത ടിക്കറ്റ് "ഫ്രണ്ട്സ്" ട്രാവല്‍സിലെ ദാസേട്ടന്‍റെ കാലു പിടിച്ചു ഒപ്പിച്ച് സ്ലേറ്റ് പെന്‍സില്‍ തിരുവന്തോരത്തെക്കു വെച്ചു പിടിച്ചു. വെള്ളത്തണ്ടിന്റെ ഫോട്ടൊ കണ്ടപ്പൊള്‍ ഇഷ്ടമായെങ്കിലും ഒരു പെണ്ണുകാണല്‍ ഇത്ര പെട്ടന്നു വേണ്ടി വരുമെന്നു കരുതിയില്ല. ലാല്‍ ബാഗിലെ പൂമരച്ചോട്ടില്‍ ചാഞ്ഞും ചാരിയും ഒക്കെ എടുത്ത ഫോട്ടൊ കൊടുത്തപ്പൊഴുണ്ടായ ധൈര്യം എവിടെപ്പൊയോ ആവോ. ലവളിങ്ങനെ പെട്ടെന്നു "നേരിട്ടു കാണണം" എന്നു പറയുമെന്നു ആരു കരുതി?

"ഏട്ടാ ഞാനും വരട്ടെ? അമ്മയോടൊന്നു പറയുമൊ", ആകെയുള്ള പെങ്ങള്‍ കുഞ്ഞിപ്പെന്‍സില്‍ ചോദിച്ചപ്പോള്‍ വേണ്ടാന്നു പറയാന്‍ തോന്നിയില്ല സ്ളേറ്റു പെന്‍സിലിന്. ക്ലാസ്സില്‍ ഒപ്പം പഠിച്ച കട്ടുറുമ്പിനോടു ഒരു റൂം ബുക്കു ചെയ്യാനും ഒരു ധൈര്യത്തിനു ഒപ്പം വരാനും പറഞ്ഞതോടെയാണു ഒരു വിധം സമാധാനമായതു. മൂന്നാളില്ലേ, എന്തു പേടിക്കാന്‍? തനിക്കു തൊണ്ട വരളുമ്പോള്‍ ആര്‍ക്കെങ്കിലും ഒരു ചോദ്യം ഉണ്ടാവുമല്ലൊ!

അങ്ങനെ കവടിയാറിലെ സിന്ദൂരി പാലസ്സില്‍ 5 മിനുട്ടു വൈകി മൂവര്‍ സംഘം എത്തിയപ്പോള്‍ ദാ ഇരിക്കുന്നു വെള്ളത്തണ്ടു ഒറ്റക്കു. "ഹമ്പടി കേമീ, ഇവരെ ഒക്കെ കൂടെ കൂട്ടിയതു എന്‍റെ ഭാഗ്യം" സ്ളേറ്റുപെന്‍സില്‍ മനസ്സില്‍ പറഞ്ഞു.
"ഇതു ഞാന്‍, ഇതെന്‍റെ ഒരേയൊരു പെങ്ങള്‍ പിന്നെ ഇതെന്‍റെ ചങ്ങായി"
"ഞാന്‍ തന്നെ ഞാന്‍", എന്നു വെള്ളത്തണ്ടു്‌.
അതോടെ ചൊദിക്കാന്‍ വന്ന ചോദ്യങ്ങള്‍ ഒക്കെ സ്ളേറ്റുപെന്‍സില്‍ മറന്നു.

പിന്നെ ഒരു മണിക്കൂര്‍ നീണ്ട ഒരു ഇന്റര്‍വ്യു. "സുകുമാര കലകളിലുള്ള പ്രാവീണ്യം.. യാത്രകള്‍.. ജോലി.. വീട്ടുകാര്‍.. കൂട്ടുകാര്‍.. കുന്തം.. കൊടചക്രം.." സ്ളേറ്റുപെന്‍സില്‍ ചോദ്യങ്ങള്‍ തിരയുമ്പൊള്‍ കുഞ്ഞിപ്പെന്‍സില്‍ ഇടപെട്ടു.. "പാചകം.. സാരികള്‍.. സെന്റുകുപ്പി.. പരദൂഷണപ്രാവീണ്യം"..എല്ലാത്തിനും പഠിച്ചു വന്നതു പോലെ വെള്ളത്തണ്ടു ഉത്തരം പറഞ്ഞു. കട്ടുറുമ്പു മാത്രം ഒന്നും മിണ്ടാതെ നോട്ട്സെഴുതിക്കൊണ്ടിരുന്നു. അല്ല, ഇതൊക്കെ പിന്നീടു പ്രയോഗിക്കാമല്ലോ.

ആകെമൊത്തം സ്ളേറ്റുപെന്‍സിലിനു വെള്ളത്തണ്ടിനെ ക്ഷ പിടിച്ചു. ചടപടാന്നുള്ള ഉത്തരങ്ങളും, കണ്ണിറുക്കിക്കൊണ്ടുള്ള "ഇല്ല" ന്നു പറച്ചിലും, ഉണ്ടക്കണ്ണും ആകെ മൊത്തത്തിലുള്ള ഐശ്വര്യവും. വൈകുന്നേരത്തോടെ വെള്ളത്തണ്ടിന്റെ വീട്ടില്‍ നിന്നും ന്യൂസ് വന്നു. "സ്ളേറ്റുപെന്‍സില്‍ തരക്കേടില്ല". അങ്ങനെ സ്ളേറ്റുപെന്‍സില്‍ ആദ്യമായിട്ടു കണ്ട പെണ്ണുകാണല്‍ അവസാനത്തെതുമായ മട്ടാണു. ഇനി വല്യ പെന്‍സിലുകള്‍ ഒക്കെക്കൂടി വെള്ളത്തണ്ടിന്റെ വീട്ടില്‍ പോണം.. അവരൊക്കെ പ്രതികാരത്തിനു ഇങ്ങൊട്ടും..

കാത്തിരിക്കുകയാണു സ്ളേറ്റുപെന്‍സില്‍.

Monday, February 5, 2007

കുളാണ്ടര്‍മാര്‍ ഊട്ടിയില്‍!

പുതിയ വര്‍ഷം പിറന്നതു ആഘോഷിക്കാന്‍ ഞങ്ങള്‍ ഒരു പരിപാടിയിട്ടു. ഊട്ടിപ്പരിപാടി (ശരിക്കും പറഞ്ഞാല്‍ മൈസൂര്‍ പരിപാടി) ഉഷാറായതിന്റെ പേരില്‍ ഞങ്ങളെ നേരിട്ടു കണ്ടും അല്ലാതെയും അഭിനന്ദിക്കാന്‍ പരിപാടിയിട്ടിരുന്ന എല്ലാവരും ഒന്നടങ്ങ്. കഥ മുഴുവന്‍ കേട്ടു, കൈയടിച്ചു വിസിലടിച്ചു പാസ്സാക്കിയതിനു ശേഷം ഫാന്‍ ക്ലബ്ബു തുടങ്ങാം .

മൈസൂരിലേക്കു വിട്ട വണ്ടി ഒരു പുത്തന്‍ ഐഡിയ എല്ലാവരും മുക്തകണ്ഠേന (ആ പ്രയോഗം കൊള്ളാം! എന്നെ സമ്മതിക്കണം )അംഗീകരിച്ചതു കാരണം മൈസൂരില്‍ നിന്നതു 15 മിനുട്ടു മാത്രം. ഓരോ ചായ, ഓരോ പഴം, ഓരോ കോലുമുട്ടായി എന്നിവ കഴിക്കാനും രാജാവു കൂര്‍ക്കം വലിക്കുന്ന നേരത്തു പാലസ്സിന്റെ മുമ്പില്‍ നിന്നു ഫോട്ടം പിടിക്കാനും അതില്‍ കൂടുതല്‍ നേരം വേണ്ടല്ലൊ. പുത്തന്‍ പ്ളാന്‍ പ്രകാരം വണ്ടി നേരെ ഊട്ടിയിലേക്കു..



മൈസൂരില്‍ പോയില്ലെന്നു പറയരുതു


ഗുണ്ടല്‍പേട്ടു്‌ കഴിഞ്ഞാല്‍ പിന്നെ നാഷണല്‍ ഹൈവേ 001 ആയി. വണ്ടിക്കകത്തു ഫുട്ട്ബോള്‍ കളിച്ചു കളിച്ചു കിട്ടിയ ഗോളുകള്‍ എണ്ണിത്തീര്‍ന്നപ്പോഴെക്കും മസിനഗുഡി എത്തി. ഒരു വിധം ചെക്ക്പോസ്റ്റില്‍ എത്തിയപ്പൊള്‍ സമയം രാത്രി 1 മണി. എന്തിനോ അടച്ച അതു തുറക്കണമെങ്കില്‍ രാവിലെ 6 മണി ആകുമത്രെ. ക്യു നിന്ന ഒരു ടെമ്പൊ ട്റാവല്ലെറില്‍ ചാരിനിന്ന ഒരു പയ്യനോട് ഒരു സീനിയര്‍ സൊഫ്റ്റുവെയര്‍ എഞ്ജിനീയര്‍ ചോദിച്ചു, "പയ്യന്‍സ്, ഈ ഗൂഡല്ലൂര്‍ റൂട്ട് എങ്ങനെ?". സൊഫ്റ്റുവെയര്‍ എഞ്ജിനീയര്‍മാരുടെ വില മനസ്സിലായതുകൊണ്ടാവും അവന്‍ പറഞ്ഞു, "വളരെ മോശമാണ്. ഒരു 70 കി മീ കാണും." പ്റൊജെട് ലീഡിനെ വിശ്വസിക്കാത്ത വര്‍ഗ്ഗത്തില്‍ പെട്ടവരായതുകൊണ്ട് പോസ്റ്റില്‍ നിന്ന പൊലീസുകാരനോടു ചോദിച്ചു, "സാറെ, സാറെ ഈ ഗൂഡല്ലൂര്‍ റൂട്ട് എങ്ങനെ?". "കുഴപ്പമില്ലാങ്കള്‍", എന്ന മറുപടി കേട്ടതുപാതി കേള്‍ക്കാത്തതുപാതി, പയ്യന്‍സിനു ഒരു സ്റ്റാന്‍ഡാര്‍ഡ് പുച്ചം ഇട്ടു കൊടുത്തു ഞങ്ങള്‍ വണ്ടി തിരിച്ചു.

ഈ മസിനഗുഡി എന്ന സ്ഥലം കാടിനകത്തായതു കൊണ്ടും ടി സ്ഥലം കാട്ടുജീവികള്‍ക്കു പതിച്ചുകൊടുത്തതായതു കൊണ്ടും വഴിയില്‍ പാവം രണ്ടു ആനകളെ കണ്ടു. അതു വരെ കാറിനകതു വേള്‍ഡു കപ്പു കളിച്ചിരുന്ന റൊണള്‍ഡോക്ക്യും ടീമിനും അതോടെ ഇന്റെര്‍വെല്‍ ആയി. ആരൊ അടുത്ത പത്തു മിനുറ്റ് നേരത്തെക്കു കൂര്‍ക്കം വലിച്ചു. പിന്നീടു കണ്ട ഒരു മാനിന്റെ അടുത്തു നിര്‍ത്താതിരിക്കാന്‍ ഒരു കാരണവും ഒരാള്‍ കണ്ടുപിടിച്ചു. "അതിനെ നമ്പാന്‍ പറ്റില്ല. പിന്നില്‍ വല്ല പുലിയും കാണും.". പാവം മാന്‍. പാവം പുലി. പിന്നെയും മുന്നോട്ടുപോയ ഞങ്ങള്‍ കീരി, മുള്ളന്‍പന്നി മുതലായ ഉഗ്രജീവികളെ കണ്ട കാര്യം എടുത്തുപറയുന്നില്ല.

ഗൂഡല്ലൂര്‍ മുതല്‍ ഊട്ടി വരെ ഞങ്ങള്‍ സഞ്ചരിച്ച റോഡിന്റെ മാഹാത്മ്യം ഇവിടെ പറഞ്ഞില്ലെങ്കില്‍ ഞങ്ങളുടെ യാത്രയെപ്പറ്റി ഒന്നും പറയാത്തതിനു തുല്യമാവും. പലപല വലുപ്പത്തില്‍, ഊഹിക്കാനേ പറ്റാത്ത ആഴത്തില്‍ കുഴികള്‍ നിരന്നിരുന്ന ആ റോഡ് ഒരു പക്ഷെ ഊട്ടി കണ്ടു പിടിച്ച കാലത്തു നിര്‍മിച്ചതാവണം. ഇടക്കിടക്ക് വണ്ടിയുടെ അടി ഭാഗം തട്ടുന്ന ശബ്ദത്തില്‍ വണ്ടിമുതലാളി ആനന്ദിന്റെ ഹ്റുദയം തകരുന്ന ശബ്ദം മുങ്ങിപ്പോയി. എകദേശം 50 കി മീ ഇരുന്നു കുലുങ്ങാന്‍ 4 മണിക്കൂര്‍ എടുത്തു എന്നു പറഞ്ഞാല്‍ അതിന്റെ ഒരു ഇതു പിടികിട്ടുമല്ലൊ!. എങ്കിലും ഞങ്ങള്‍ മുന്നോട്ടു തന്നെ പോയി. മസിനഗുഡിയില്‍ വെച്ചു ഞങ്ങള്‍ പുച്ക്ഛിച്ച ആ പയ്യന്‍സ് ഇപ്പോള്‍ തലയറഞ്ഞു ചിരിക്കുന്നുണ്ടാവും എന്നു ആലൊചിച്ചപ്പൊള്‍ ഞങ്ങള്‍ പരസ്പരം ഒരു സ്റ്റാന്‍ഡാര്‍ഡ് പുച്ഛം ഇട്ടു കൊടുത്തു. ഊട്ടിയെത്തിയപ്പൊള്‍ മണി 6 അര. ആനന്ദിന്റെ സുഹ്രുത്തു വിനീഷിന്റെ ഹോട്ടലില്‍ ഞങ്ങളുടെ റൂം റെഡി ആയിരുന്നു. ഒരു മണിക്കൂര്‍ ഉറങ്ങാന്‍ ഞങ്ങള്‍ ഒരു കുളാണ്ടര്‍ പ്ലാനിട്ടു.

ഉറങ്ങി എഴുന്നേറ്റു ക്റുത്യം 9 മണിക്കു റിസെപ്ഷനില്‍ ഹാജരായി ഞങ്ങള്‍ ആദ്യത്തെ ലക്ഷ്യം പ്രഖ്യാപിച്ചു - "പൈക്കാറ വെള്ളച്ചാട്ടം". റിസെപ്ഷനില്‍ നിന്ന ചേട്ടന്‍ വഴി പരഞ്ഞു തന്നു - "നിങ്ങള്‍ വന്ന വഴിയെ തന്നെ ഒരു 21 കി മീ പോയാല്‍ മതി". കടന്നു വന്ന കുഴികളെ മനസ്സില്‍ ധ്യാനിച്ചു ഞങ്ങള്‍ ആദ്യത്തെ ലക്ഷ്യം വീണ്ടും പ്രഖ്യാപിച്ചു - "ബോട്ടിങ്ങ്".



ഊട്ടിയില്‍ തണുത്തു വിറച്ചു...


30 മിനുട്ടു ബോട്ടിങ്ങോടെ ഞങ്ങളുടെ അന്നത്തെ പരിപാടികള്‍ക്കു ഞങ്ങള്‍ കര്‍ട്ടനിട്ടു. നേരത്തെ തിരിച്ചാല്‍ മസിനഗുഡി വഴി തിരിച്ചു പോരാം എന്നൊരു കാരണം കണ്ടുപിടിച്ചു, വേഗം ഊണും കഴിച്ച് രണ്ടര മണിയോടെ ഞങ്ങള്‍ തിരിച്ചു പോന്നു. കുജന്‍ രാഹുവിന്റെ വീട്ടിലും കേതു ന്യുഇയര്‍ ആഘോഷിക്കാന്‍ എതോ പബ്ബിലും പോയതു കൊണ്ടു മസിനഗുഡി റൂട്ട് അന്നു തുറക്കില്ലെന്നു വഴിയെ ഞങ്ങള്‍ മനസ്സിലാക്കി. കലൈഞര്‍ കരുണാനിധി മുതല്‍ താഴോട്ടു എല്ലാ അവന്മാരെയും പ്രാകിക്കൊണ്ടു, മുമ്പു പരിചയപ്പെട്ട കുഴികളെല്ലാം താണ്ടി എപ്പൊഴൊ ഗുണ്ടല്‍പേട്ട് എത്തി. വഴിക്കു കാട്ടില്‍ വെച്ചു കണ്ട ഒരു ആനയെ ഞങ്ങള്‍ വെറുതെ വിട്ടു.



വഴിക്കു 'കാമത്തില്‍' (തെറ്റിധ്ധരിക്കരുത്, കാമത്ത് റെസ്റ്റൊറന്റ് ആണു ഉദ്ദെശിച്ചതു) ഇറങ്ങി ഡിന്നര്‍ കഴിച്ചതു ഒഴിച്ചാല്‍ പറയത്തക്ക പ്രത്യേകിച്ചു ഒന്നും സംഭവിച്ചില്ല. പുതു വര്‍ഷം കാറിനകത്തു, കൂര്‍ക്കം വലിച്ചു കൊണ്ടു ആഘൊഷിച്ചതു ഈ വര്‍ഷം ഞങ്ങള്‍ മാത്രമാണു. അതിനിടക്ക് ഓരൊ അരസികന്മാര്‍ മൊബൈല്‍ ഫോണില്‍ വിളിച്ചു "ഹാപ്പി ന്യു ഇയര്‍" എന്നും പറഞ്ഞു ഈ ആഘൊഷത്തിന്റെ രസം കളഞ്ഞു കൊണ്ടിരുന്നു.

അങ്ങനെ ഒരു വിധം ന്യു ഇയര്‍ ആയി. ഈ കഥയുടെ അവസാനത്തില്‍ നിങ്ങള്‍ ബൊറടിച്ചു കാണുമെങ്കിലും കുളാണ്ടര്‍മാരായ ഞങ്ങള്‍ക്കു ഇതൊന്നും പുത്തരിയല്ല. നവകുളാണ്ടര്‍ ആനന്ദു പോലും പ്രശംസനീയമായ പ്രകടനമാണു കാഴ്ച് വെച്ചതു.



ഫോട്ടങ്ങള്‍ കാണേണ്ടവര്‍ക്കു ഈ ലിങ്ക് നോക്കാം:

കുളാണ്ടര്‍മാര്‍ ഊട്ടിയില്‍!!

Tuesday, January 23, 2007

എന്തിനാണീ സാഹസം!

ആംഗലേയം തലക്കു പിടിച്ചുപോയ കൂട്ടത്തില്‍പ്പെട്ടതാണു ഞാന്‍. അഹങ്കാരം മാത്രമല്ല കാരണം. തുടക്കത്തില്‍ ഒരു ജാഡക്കു വേണ്ടി ആയിരുന്നു സ്കൂളിലെ "പ്രിപ്പെയര്‍ഡ്‌ സ്പീച്ചിലും, ന്യൂസ് റീഡിങ്ങിലും" ഒക്കെ കൈ വെച്ചു തുടങ്ങിയതു. കാണാന്‍ കൊള്ളാവുന്ന ഒരു "ഇന്‍സ്പിരേഷന്‍" ജൂനിയര്‍ കൂട്ടത്തില്‍ ഉണ്ടായിരുന്നതുകൊണ്ടു അതിന്റെ ഒരു ആവേശം. അതിന്റെ കൂടെ നാട്ടുകാരുടെ "വാഹ്, വാഹ്" കൂടി ആയപ്പൊള്‍ ഞാന്‍ നിലം വിട്ടു. പിന്നെ ലാലേട്ടന്‍ പറഞ്ഞതു പോലെ "സഫരൊം കീ സിന്ദഗി.."..
കുറ്റം പറയരുതല്ലൊ. ദൊഷത്തെക്കാളും ഈ ആംഗലേയ ചായ്‌വ് ഗുണമേ ചെയ്തിട്ടുള്ളു. അതുകൊണ്ടാണല്ലൊ നയാപൈസ ചിലവില്ലാതെ ഇങ്ങനെ ബ്ലൊഗാന്‍ പറ്റുന്നതു.
ബ്ലൊഗാന്‍ തുടങ്ങീട്ടു കൊല്ലം ഒന്നായെങ്കിലും ഈയിടെയായി ഒരു ചെറിയ ഭാഷാപ്രേമം. അരവിന്ദന്റെയും സ്വാര്‍ഥന്റെയും ഒക്കെ എഴുത്തുകള്‍ വായിച്ചപ്പൊള്‍ തുടങ്ങിയതാണു ഒരു ചെറിയ അസ്കിത. മെനക്കെടോര്‍ത്തു്‌ കുറെക്കാലം ജോലിയെ കുറ്റം പറഞ്ഞു നടന്നു. പിന്നെ എപ്പൊഴൊ രണ്ടും കല്പ്പിച്ചു ഒന്നെഴുതി നോക്കി. "കൊള്ളാം.. നന്നായി" എന്നു സ്വയം തോന്നിയതു കൊണ്ടു ദാ ഇങ്ങനെ ഒരു ബ്ലോഗ്.