Friday, July 31, 2015

പഹയൻ സുലൈമാൻ

അപരാഹ്നത്തിന്റെ അനന്തപഥങ്ങളിൽ, ഒരു study timeൽ   അവൻ കിണറ്റിൽ ഇറങ്ങി.

ഇങ്ങളറിയില്ലേ നമ്മളെ  കെണറ് ? ഹ... നമ്മളെ നവോദയെലെ കെണറ്‌ന്ന് ... ഒരിക്ക ഒരു ആവെശത്തിന് അതിലങ്ങട്ടു എറങ്ങി. ഭയങ്കര ആഴല്ലേ ആഴം.? ..എടങ്ങേറായില്ലേ , ഇതുണ്ടോ പണ്ടാരടങ്ങാന് കേറാൻ പറ്റ്ണ്....

ഷഹീറും രാമകൃഷ്ണനും കയറു വലിച്ചു. ആരും കേൾക്കാതെ ദൈവത്തെ വിളിച്ചു അവൻ. അവന്റെ കഷ്ടകാലമായിരുന്നു അന്ന്.

കടുകുമണി വ്യത്യാസത്തിനു പിടി ഒന്ന് ...ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ ബിട്ടാ മതീ ... ഓൻ പിന്നീം കെണറ്റിലാ..... ബിട്ടിലേ ... ഇന്ഷ അള്ളാ .. പടച്ചോനെ ഇങ്ങള് കാത്തോളീ ന്ന്രൊറ്റ വിളിയാണ്‌ ..  നേരെ പിന്നീം കെണറ്റില്...

എതു .. ഞമ്മള് തോടങ്ങിയോടത്ത് തന്നെ... ആഹഹ .. ആഹഹ ... മോളില്ക്ക് വലിച്ചു കേറ്റാൻ അര മണിക്കൂറാ... ഇത് അര മിനിറ്റൊണ്ട് എത്തി ...

ചേഈൗൗ ..ഥിം ... ഒരൊന്നോന്നര വീഴ്ച ... ഷഹീറും രാമകൃഷ്ണനും അപ്പത്തന്നെ വലിക്കല് നിർത്തി. പക്ഷെ എന്താ.. സിജി സാർ അപ്പോതന്നെ അവടെ വന്ന്.

അമ്പലത്തിന്റെ അകാൽ വിളക്കുകൾ തെളിയുന്ന സന്ധ്യയിൽ, അവനെ കിണറ്റിൽ നിന്നും പുറത്തെടുത്തു സിജി സാർ അവനോടു ചോദിച്ചു "ഇനിയും നീ ഇതുവഴി വരില്ലേ ...ഇമ്മാതിരി ഉടായിപ്പും കൊണ്ട്?"

അപ്പൊതന്നെ ജോർജ് സാർ ഞമ്മളെ വിളിച്ചിട്ട് ഒരു ഉപദേശം തന്ന്. അന്നല്ല .. അവിടുന്ന് കൊർചൂസം  കയ്ഞ്ഞപ്പോ. സാറ്‌ പോറത്ത്  തട്ടീട്ടു പരയാണ്‌... പഹയാ .. ബല്ലാത്ത ധൈര്യം തന്നെ അനക്ക്ന്നു ..ഒരു വാശിക്ക് കെണറ്റില് എറങ്ങിയാല് പത്തു ബാശിക്ക് കേറാൻ പറ്റൂലാന്ന്. ഇയ്  സുലൈമാനല്ല ഹനുമാനാണ് ന്നു.

എങ്ങനുണ്ട്?

ETERNAL COURTESY, like every Malayali, to

JAGATHI  / BOEING BOEING https://www.youtube.com/watch?v=BTMRXYurVB4
അപരാഹ്നത്തിന്റെ അനന്തപഥങ്ങളിൽ, ആകാശനീലിമയിൽ  അവൻ നടന്നകന്നു. ഭീമനും യ്യുധിഷ്ടിരനും ബീഡി വലിച്ചു. സീതയുടെ മാറ് പിളര്ന്നു രക്തം കുടിച്ചു ദുര്യോധനൻ. ഗുരുവായൂരപ്പന് ജലദൊഷമായിരുന്നു അന്ന്. അമ്പലത്തിന്റെ അകാൽ വിളക്കുകൾ

തെളിയുന്ന സന്ധ്യയിൽ അവൾ അവനോടു ചോദിച്ചു "ഇനിയും നീ ഇതുവഴി വരില്ലേ ...ആനകളെയും തെളിച്ചു കൊണ്ട്?"

എങ്ങനുണ്ട്?

KUTHIRAVATTAM PAPPU / Vellanakalude naaduhttps://www.youtube.com/watch?v=1Bw5NorkWpk&feature=youtu.be&t=21

ഇങ്ങളറിയില്ലേ താമരശ്ശേരി ചോരം ? ഹ... നമ്മളെ താമരശ്ശേരി ചോരം ന്ന് .. ഒരിക്കൽ ആ ചോരെർങ്ങുമ്പോ ഇതിന്റെ ബ്രേക്ക്‌ അങ്ങട്ട് പോയി.അപ്പുറോം ഇപ്പുറോം ഭയങ്കര കുയിഅല്ലെ കുയി ? ഇറക്കല്ലേ ... ഇതുണ്ടോ പണ്ടാരടങ്ങാന് പിടിച്ചാലും നിക്കുണ്..

കടുകുമണി വ്യത്യാസത്തിനു സ്റ്റീരിങ്ങ്  ഒന്ന് ...ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ മാറിയാ മതീ ..ഞമ്മളും ഇന്ജിനും തവിട് പോടി.. ബിട്ടിലാ.. ഇന്ഷ അള്ളാ .. പടച്ചോനെ ഇങ്ങള് കാത്തോളീ ന്ന്രൊറ്റ വിളിയാണ്‌ ..ഇന്ജിനുങ്ങനെ പറ പറക്കാന്.. എതു .. ഞമ്മളെ എരോപ്ലൈൻ വിട്ട മാതിരി.. ആഹഹ .. ആഹഹ ... താമരശ്ശേരി റ്റു കോഴിക്കോട് 50 കിലോമെറെരാ ..ഇത് അഞ്ചു മിനിറ്റൊണ്ട് എത്തി ...

ഈൗൗ ..ഥിം ... ഒരൊറ്റ കുത്താ ആൽമരത്തിനു ...ആലമരം അപ്പത്തന്നെ പൊരിഞ്ഞു വീണു.. പക്ഷെ എന്താ.. ഇന്ജിൻ അപ്പോതന്നെ അവടെ നിന്ന്.

ഹോ  ഭന്കരം തന്നെ.

അപ്പൊതന്നെ പി ഡബ്ല്യു ഡി നമ്മളെ വിളിച്ചിട്ട് ഒരു അവാർഡു  തന്നു. അന്നല്ല .. അവിടുന്ന് കോര്ചൂസം കയ്ഞ്ഞപ്പോ. എക്സിക്കുട്ടിവ്‌ എന്ജിനീര് പോറത് തട്ടീട്ടു പരയുആനു .. പഹയാ .. ബല്ലാത്ത ധൈര്യം തന്നെ അനയ്ക്ക് ന്നു .. ഇയ്  സുലൈമാനല്ല ഹനുമാനാണ് ന്നു.

Thursday, May 14, 2015

തന്നു സഖാവ്

വളഞ്ഞു കിടന്നാണ് തന്നു ഉറങ്ങാറ് . അരിവാള് തോറ്റു പോകും .

ശ്രദ്ധിക്കാതെ ചുമരിലും മറ്റും മുട്ടി മുട്ടിയാണ് തന്നു നടക്കാറ്. കേട്ടാൽ ചുറ്റികയാണെന്നേ തോന്നു .

ഇങ്ങനെയൊക്കെ ആണെങ്കിലും തന്നുവാണ് താരം.

ലാൽ സലാം.

Monday, August 2, 2010

ഒരു മുറൈ വന്ത്

അമ്പലപ്പറമ്പില്‍ ചായയടിച്ചു മടുത്ത നായര്‍ക്ക് മദിരാശിയില്‍ പാരിസ് കോര്‍ണറിലെ 'പോറ്റീസ് ടീ ഷാപ്'ല്‍ നിന്നും ഒരു ഓഫര്‍ ലെറ്റര്‍. ഈ മട്ടിലാണ് ലീഡ്സ് എന്ന 'ചീള്' പട്ടണത്തില്‍ അല്ലറ ചില്ലറ തരികിട പണികളുമായി മുന്നോട്ടു പോയിരുന്ന എനിക്ക് ലണ്ടനില്‍ നിന്ന് ഒരു ജോലി വാഗ്ദാനം വന്നത്. നായര്‍ക്ക് സന്തോഷം കൊണ്ട് കണ്ണ് കാണാതെയായി.

പക്ഷെ ഒരു ചിന്ന 'പ്രച്നൈ'. ലണ്ടനില്‍ എവിടെ താമസിക്കും? തല്‍ക്കാലത്തേക്ക് ഒരു സ്ഥലം പെട്ടെന്ന് കണ്ടു പിടിച്ചേ പറ്റൂ എന്നതു കൊണ്ട് ലണ്ടന്‍ ഭൂപടത്തില്‍ മാത്രം കണ്ടു പരിചയമുള്ള 'ഓസ്റ്റര്‍ലി' എന്ന സ്ഥലത്ത് ഞാനൊരു റൂം പറഞ്ഞുറപ്പിച്ചു. സ്വന്തമായി കുളിമുറി, ഫ്രിഡ്ജ്‌, ടിവി - ദിവസ വാടക ഇത്തിരി കൂടുതലാണെങ്കിലും പ്രാതല്‍ കിട്ടിയില്ലെങ്കിലും ആനന്ദലബ്ധിക്കിനി എന്ത് വേണം?

പിറ്റേന്ന് മുതല്‍ കണ്ണില്‍ കണ്ടവരോടൊക്കെ തന്‍റെ ചായയുടെ മഹത്വം എളിമയോടെ വിളമ്പി ഒരു തിങ്കളാഴ്ച നായര്‍ ലണ്ടനില്‍ എത്തി. രാവിലെ നേരെ പോയത്‌ ഓഫീസിലേക്ക്. വൈകുന്നേരം ഇത്തിരി നേരത്തെ ഇറങ്ങി, ഒരു മണിക്കൂര്‍ നേരത്തെ തീ(യില്ലാ)വണ്ടി യാത്രക്ക് ശേഷം ഓസ്റ്റര്‍ലി എത്തി. ഒരു ചെറിയ സ്റ്റേഷന്‍, പുറത്തിറങ്ങിയാല്‍ മുമ്പില്‍ ഒരു ഹൈവേ. മാപ്പില്‍ കണ്ട ദിശയില്‍ വെച്ച്പിടിച്ചു ഒരു മുപ്പത്‌ മിനിട്ടോളം നടന്നാണ് 'ബ്രിഡ്ജ് ഹൌസ്' എന്ന എന്‍റെ താമസസ്ഥലത്ത് എത്തിയത്. എന്നും ഇങ്ങനെ അര മണിക്കൂര്‍ നടക്കേണം എന്ന് ആലോചിച്ചപ്പോള്‍ എന്‍റെ കണ്ണ് നിറഞ്ഞു.



പെട്ടിയും ലാപ്‌ടോപ്പും റൂമില്‍ വെച്ച് പുറത്തിറങ്ങിയപ്പോഴാണ് ബ്രിഡ്ജ് ഹൗസിന്‍റെ ഒരു കിടപ്പുവശം പിടികിട്ടിയത്. എന്‍റെ റൂമിന്‍റെ പിറകില്‍ ഒഴിഞ്ഞ ഒരു പറമ്പ്. പറമ്പിനപ്പുറം കുറ്റിക്കാടുകള്‍ മാത്രം. അതിനപ്പുറം വീടുകളൊന്നും ഉള്ള ഒരു ലക്ഷണവും കണ്ടില്ല. ഇതിന്‍റെ അപ്പുറം ഫ്രാന്‍സോ നെതര്‍ലാന്‍ത്സോ ആവും എന്ന് കരുതി ചോദിച്ചപ്പോള്‍ അറ്റന്‍റെര്‍ ഗുജറാത്തി പയ്യന്‍ എന്‍റെ അറിവില്ലായ്മയെ പരസ്യമായി ചോദ്യം ചെയ്തു.
"ഭാഗം ഭാഗ്" എന്ന ഹിന്ദി സിനിമ കണ്ടിട്ടില്ലേ?"
"ഇല്ല. പക്ഷെ അക്ഷയ്‌ കുമാര്‍.."
"അതെ അതെ. അതിലുള്ള വീടാണിത്."
"ഓഹോ..". രക്ഷപ്പെട്ടു. ബംഗ്ലൂര്‍ ടൈംസ് വായിച്ചിരുന്നത് കൊണ്ട് എനിക്കുണ്ടായ ഒരേ ഒരു നേട്ടം.

രണ്ടു മൂന്നു ദിവസം സുന്ദരമായി മുന്നോട്ടു പോയി. എന്നും ഒരു മണിക്കൂര്‍ നടക്കുന്നത് കൊണ്ട് എന്‍റെ ആരോഗ്യവും ഒന്ന് നന്നായി എന്ന് എനിക്ക് തോന്നിത്തുടങ്ങി.

ഒരു ദിവസം രാത്രി കിടന്നിട്ട് ഉറക്കം വരാതായപ്പോള്‍ ഞാന്‍ ടിവി ഒന്ന് വെച്ച് നോക്കി. ഇവിടുത്തെ പോലീസുകാര്‍ കള്ളന്മാരെയും കൊലപാതകികളെയും ഓടിച്ചിട്ട്‌ പിടിക്കുന്നത് കാണിക്കുന്ന ഒരു പരിപാടി. അത് കൊള്ളാം. നമ്മുടെ നാട്ടിലെന്താ ഇത് പോലെ ഒരു പരിപാടി ഇല്ലാത്തത് എന്ന് ഞാന്‍ മനസ്സില്‍ കരുതി. രഞ്ജിനി ഹരിദാസിന് തന്നെ അവതരിപ്പിക്കുകയും ചെയ്യാം. എന്തായാലും അപ്പുറത്തെ റൂമിലുള്ളവര്‍ക്ക് ശല്യം വേണ്ടെന്നു കരുതി ഞാന്‍ ടിവിയുടെ ശബ്ദം പറ്റെ കുറച്ചു. അല്ലെങ്കിലും വന്നു വന്നു ഇപ്പോള്‍ 'സ്റ്റാര്‍ സിങ്ങര്‍' നു പോലും ശബ്ദം വേണമെന്നില്ല എനിക്ക്.

ഒരു രണ്ടു മിനിറ്റായിക്കാണും. ഒരു നേര്‍ത്ത ശബ്ദം "ജിലും...ജിലും...ജിലും...ജിലും.."
ടിവിയില്‍ നിന്നല്ല എന്ന് ഉറപ്പാക്കാന്‍ ഞാന്‍ അതിന്‍റെ ശബ്ദം ഓഫ് ചെയ്തു...രണ്ടു മിനിറ്റ് നേരത്തെ നിശബ്ദതക്ക് ശേഷം അതാ വീണ്ടും "ജിലും ജിലും..ജിലും ജിലും."
ഭൂത പ്രേതങ്ങളില്‍ ഒന്നും വിശ്വാസം അത്ര ഇല്ലെങ്കിലും എനിക്ക് ലാലേട്ടനെയും, നാഗവല്ലിയെയും സൈക്കോസിസിനെയും ഒക്കെ ഓര്‍മ വന്നു. ഞാന്‍ വാതില്‍ പതുക്കെ തുറന്നു നോക്കി. വരാന്ത കാലി.

തിരിച്ചു വന്നു ജനല്‍ രണ്ടും അടച്ചു എന്ന് ഉറപ്പു വരുത്തി, ടിവിയുടെ ശബ്ദം ഇത്തിരി കൂട്ടി വെച്ച്, 'അര്‍ജുനന്‍ ഫല്‍ഗുനന്‍' അറിയാവുന്നിടത്തോളം ചൊല്ലി ഞാന്‍ കിടന്നുറങ്ങി.

പിറ്റേന്ന്‍ രാത്രിയും ഇത് ആവര്‍ത്തിച്ചപ്പോള്‍ എന്‍റെ ഉള്ളൊന്നു കാളി. ഇനി ഞാന്‍ കഴിഞ്ഞ ജന്മത്തില്‍ ഇന്നാട്ടിലെ പഴയ വല്ല രാജാവും ആയിരുന്നോ? വല്ല നാഗവല്ലിയെയും അറിയാതെ ദ്രോഹിച്ചോ? ഇന്ന്ദുര്‍ഗാഷ്ടമിയെങ്ങാനും ആണോ? നാളെ ഇതിനെക്കുറിച്ച്‌ പയ്യനോട് ചോദിച്ചിട്ട് തന്നെ കാര്യം. അന്നും ടിവിയുടെ ശബ്ദം കൂട്ടി വെച്ച് ഞാന്‍ ഉറങ്ങി.

പിറ്റേന്ന് ഓഫിസിലിരുന്ന് ആലോചിച്ചപ്പോള്‍ വീട് മാറുന്നതാണ് ബുദ്ധി എന്ന് എനിക്ക് തോന്നി. പിടിച്ച പിടിക്ക് ഒരു ഹോട്ടലില്‍ മുറിയും തരപ്പെടുത്തി. അന്ന് വൈകുന്നേരം റൂമിലെത്തി പയ്യനെ തിരക്കി ഇറങ്ങിയപ്പോഴാണ് അതാ അദ്നാന്‍ സാമിയുടെ ഫോട്ടോകോപ്പി പോലെ ഒരാള്‍.
പയ്യന്‍സ് പരിചയപ്പെടുത്തി.. "ഇത് മുതലാളി."
ഇല്ലാത്ത കഴുത്ത് തിരിച്ചു മുതലാളി എന്നെ നോക്കി ചിരിച്ചു. 'ഹലോ'.
'ഞാന്‍ നാളെക്കഴിഞ്ഞു സ്ഥലം വിടുകയാണ്.'
'അത് ശരി. ഇവിടം വിട്ടു പോകുകയാണോ?' മുതലാളിയുടെ മുഖത്ത്‌ ഷോപ്പിങ്ങിന് പോകേണ്ട എന്ന് കേട്ട നാഗവല്ലിയുടെ ഭാവം. സംസാരത്തിന് ഒരു 'വിടമാട്ടെന്‍' സ്വരം.
'അല്ല. ഞാനൊരു ഹോട്ടലില്‍..' എന്‍റെ ശബ്ദം ഇടറിയോ ആവോ
'അതെന്തിന്. വാടകയുടെ പ്രശ്നമാണോ? ഞാന്‍ കുറച്ചു തരാം. അവിടെ എത്രയാണ് വാടക?'
ഇത് എന്‍റെ 'രത്തത്തെ' നാഗവല്ലിക്ക് കുടിക്കാന്‍ ഉള്ള അടവ് തന്നെ. പിന്നെ എന്ത് നുണയാണ് ഞാന്‍ പറഞ്ഞതെന്ന് എനിക്ക് ഓര്‍മയില്ല.

അന്ന് രാത്രി കിടക്കുമ്പോള്‍ വാതിലും ജനലും ശരിക്ക് അടക്കാനും ടിവി വെക്കാനും ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. എനിക്ക് ഉറക്കം വന്നതേയില്ല. ഇടക്ക് ഞാന്‍ ടിവിയുടെ ശബ്ദം ഒന്ന് കുറച്ചു നോക്കി.. 'ജിലും ജിലും.. ജിലും ജിലും...' എന്‍റെ ഉള്ളൊന്നു കിടുത്തു. ഞാന്‍ ടിവിയുടെ ശബ്ദം കൂട്ടി വെച്ചു. അല്‍പ നേരം കഴിഞ്ഞു ശബ്ദം കുറച്ചപ്പോള്‍ അതാ വീണ്ടും 'ജിലും ജിലും..'
ഇന്ന് ദുര്‍ഗാഷ്ടമി തന്നെ. ഈ സ്ഥലം കാണിച്ചു തന്ന വെബ്‌ സൈറ്റിനെ മനസ്സാല്‍ ശപിച്ചു, തലവഴി തലയിണയിട്ട് ഞാന്‍ കിടന്നുറങ്ങി.

പിറ്റേന്ന് രാവിലെ വിജയശ്രീലാളിതനായി ഞാന്‍ പയ്യന്‍സിന്‍റെ മുന്നില്‍ ചെന്ന് നിന്നു. ബാക്കി കൊടുക്കാനുള്ള കാശു കൊടുക്കുന്നതിനിടയില്‍ എന്‍റെ തൊട്ടു പിന്നില്‍ നിന്നും അതാ ആ ശബ്ദം വീണ്ടും. 'ജിലും.. ജിലും ..' എന്‍റെ ശ്വാസം നിന്ന് പോയി. തൊട്ടു പിന്നാലെ തബലയും സിത്താറും വായിക്കുന്ന സ്വരം. പിന്നില്‍ 'രാമനാഥനെ' പ്രതീക്ഷിച്ചു തിരിഞ്ഞു നോക്കുമ്പോള്‍ അതാ മേശപ്പുറത്ത് പയ്യന്‍സിന്‍റെ മൊബൈല്‍ ചിലക്കുന്നു. തട്ട് പൊളിപ്പന്‍ ഗുജറാത്തി റിംഗ് ടോണ്‍.

'സാര്‍ രാത്രി ടിവി ഓഫാക്കാന്‍ മറക്കും അല്ലെ.' പയ്യന്‍സ് നിഷ്കളങ്കമായി ചോദിച്ചു.
'അതെ.' ഒരു ഇളിഭ്യച്ചിരി ചിരിച്ചു ഞാന്‍ പറഞ്ഞു.
'മണിച്ചിത്രത്താഴിന്' ഗുജറാത്തിയില്‍ റീമേയ്ക്ക് ഉണ്ടോ ആവോ.

Monday, April 12, 2010

ജേക്കബിന്‍റെ വീട്

സ്റ്റാന്‍ഡേര്‍ഡ് ഉള്ള ഒരു ജോലി നോക്കിയിരുന്നു വടി പിടിക്കുമോ എന്ന് സംശയം തോന്നി തുടങ്ങിയപ്പോഴാണ് ഒരു വാഗ്ദാനവുമായി ടാറ്റായുടെ വരവ്. ഉടമ്പടി ഒക്കെ ഒപ്പിട്ടു കഴിഞ്ഞു നോക്കിയപ്പോള്‍ ജോലിക്ക് കേറാന്‍ ഇനി നാലേ നാല് ദിവസം ബാക്കി. അതും പ്രീമിയര്‍ ലീഗ് കാണുമ്പോള്‍ ടിവിയില്‍ കണ്ടു മാത്രം പരിചയമുള്ള ലീഡ്സ് എന്ന പട്ടണത്തില്‍. പത്തു നൂറ്റി ഇരുപതു മൈല്‍ അകലെയുള്ള അവിടെ പോയി എവിടെ തല ചായ്ക്കും എന്നതായി അടുത്ത ചിന്ത. പോയേ പറ്റൂ.

വ്യാഴാഴ്ച  ഇന്റര്‍നെറ്റ് മുഴുവന്‍ പരതി നാല് വീട് കണ്ടു വെച്ചു. വാടക ഏറ്റവും കുറഞ്ഞ വീടിന്‍റെ മുതലാളിച്ചി സൂസിയേ തന്നെ ആദ്യം ഫോണില്‍ വിളിച്ചു.

"ഞാനിപ്പോള്‍ ലണ്ടനില്‍ ആണ്. താങ്കള്‍ക്ക് ജേക്കബിനെയോ 'ഹു'വിനെ യോ ഫോണില്‍ വിളിച്ചാല്‍ വീട് പോയി കാണാം." എന്നായി സൂസി. "'ഹു' ഹു?" എന്ന് ആങ്കലേയത്തില്‍ ഞാന്‍. "രണ്ടു പേരും ഇപ്പോഴവിടെ ഉള്ള വാടകക്കാര്‍ ആണ്. ജേക്കബ്‌ ജോലി ചെയ്യുന്നു. ഹു ലീഡ്സ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയും. ഫോണ്‍ നമ്പറുകള്‍ ഞാന്‍ അയച്ചു തരാം."

നമ്പര്‍ കിട്ടിയപ്പോള്‍ ഉടനെതന്നെ ഞാന്‍ 'ഹു'വിനെ വിളിച്ചു. പകല്‍ സമയത്ത് അവരേ ഫോണ്‍ എടുക്കു എന്നതായിരുന്നു എന്‍റെ യുക്തി. 'ഹു'വിനു എന്‍റെ യുക്തിയെപ്പറ്റി അറിവില്ലാത്തതിനാലാവണ, ആരും ഫോണ്‍ എടുത്തില്ല. ജേക്കബിനെ വിളിച്ചപ്പോള്‍ ഉടനെ തന്നെ കിട്ടുകയും ചെയ്തു. ഞാനാരാണെന്നു പറഞ്ഞു എന്‍റെ ആവശ്യം അറിയിച്ചപ്പോള്‍ ജേക്കബിന്‍റെ മറുപടി ഞാന്‍ പ്രതീക്ഷിക്കാത്തതായിരുന്നു.

"താങ്കള്‍ക്ക് പറ്റിയ സ്ഥലമല്ല ഇത്. ഇവിടെ താമസിക്കുന്നവരുടെ കള്ളുകുടിയും ബഹളവും താങ്കളെപ്പോലുള്ള 'പ്രൊഫെഷണല്‍' ആളുകള്‍ക്ക് പറ്റില്ല. വിദ്യാര്‍ഥികളുടെ രീതികള്‍ താങ്കള്‍ക്ക് ബുദ്ധിമുട്ടാവും"

ആ സ്വരത്തില്‍ ഇത്തിരി ദേഷ്യം കൂടി ഉണ്ടെന്നു തോന്നിയപ്പോള്‍, എന്‍റെ മനസ്സില്‍ ജേക്കബിന്‍റെ ചിത്രം ഇത്തിരികൂടി വ്യക്തമായി. സഹമുറിയന്മാരെക്കൊണ്ട് ഗതി കേട്ട ഒരു 'പ്രൊഫെഷണല്‍'. 'ഹു' എന്ന തന്തോന്നിയുടെ വേലത്തരങ്ങള്‍ സഹിച്ച് കഴിയുന്ന ഒരു പാവം ലീഡ്സ് പൌരന്‍. ഒരു സഹജീവിക്കു തന്‍റെ ഗതി വരരുത് എന്ന് ആഗ്രഹിക്കുന്ന, നന്മ നിറഞ്ഞ, ഒരാള്‍. 'ഹു'വിനെ വിളിച്ചപ്പോള്‍ കിട്ടാഞ്ഞത് നന്നായി എന്ന് മനസ്സില്‍ കരുതി.

എങ്കിലും, ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു വീട് കണ്ടു പിടിക്കാനുള്ള ബദ്ധപ്പാടോര്‍ത്തു ഞാന്‍ ചോദിച്ചു.."അവര്‍ നമ്മുടെ നേരെ എന്തെകിലും?".
"ഏയ്‌ ഇല്ല. കള്ളുകുടിയും ബഹളവും ഉണ്ടെന്നു മാത്രം. അതും വാരാന്ത്യങ്ങളില്‍". ശനിയാഴ്ച രാവിലെ കാണാമെന്ന് ജേക്കബിനോട് പറഞ്ഞു ഉറപ്പിച്ചു ഞാന്‍ ഫോണ്‍ വെച്ചു.

ശനിയാഴ്ച രാവിലെ നാഷണല്‍ റെയില്‍-ന്‍റെ കഴുത്തറപ്പന്‍ ടിക്കറ്റ്‌ എടുത്തു ലീഡ്സ്-ലേക്ക് പോകുമ്പോള്‍ മനസ്സില്‍ ഉറപ്പിച്ചു - വീട് കണ്ടു പിടിക്കാന്‍ രണ്ടാമതൊരു വരവില്ല. ഇത്തിരി ബഹളമൊക്കെ ഉണ്ടെങ്കിലും കുറച്ചു നാളേക്ക് സഹിക്കുക തന്നെ. പിന്നീട് വേറൊന്നു നോക്കാം. ലീഡ്സ്-ല്‍ എത്താന്‍ വൈകിയത് കൊണ്ടു, എത്തിയ ഉടനെ ഒരു ടാക്സി വിളിച്ചു ഞാന്‍ ജേക്കബ്‌ പറഞ്ഞു തന്ന വിലാസത്തില്‍ എത്തി.

ടാക്സിയില്‍ നിന്നും ഇറങ്ങിയതും എനിക്ക് ഞാന്‍ വന്നു പെട്ട എടാകൂടത്തിന്‍റെ ഒരു ഏകദേശരൂപം പിടികിട്ടി. മുറ്റം നിറയെ തലങ്ങും വിലങ്ങും ഇഷ്ടികകള്‍.. അങ്ങിങ്ങായി വേസ്റ്റ് ബാഗുകളുടെ അലങ്കാരം.. നടുക്കായി ഓണത്തിന് തൃക്കാക്കരയപ്പനെ വെച്ച പോലെ നനഞ്ഞ വിറകുകളും ചാരവും. "ഭായി.. ഇത് തന്നെ അല്ലെ അഡ്രെസ്സ്?" എന്ന് ചോദിച്ചപ്പോള്‍ ഡ്രൈവര്‍ പാകിസ്ഥാനിയുടെ മുഖത്ത് ഒരു അദ്ഭുത ജീവിയെ കണ്ട ഭാവം.

ഞാന്‍ ഫോണില്‍ ജേക്കബിനെ വിളിച്ചു. "എത്തിയോ? ഞാനിതാ വരുന്നു". അപ്പോള്‍ വീട് ഇത് തന്നെ. അടുത്ത അഞ്ചു നിമിഷം ഞാന്‍ ചിന്തിച്ചു കൂട്ടിയ അത്രയും, കുരുക്ഷേത്ര യുദ്ധാവസാനത്തില്‍ ദുര്യോധനന്‍ പോലും ചിന്തിച്ചു കാണില്ല. അത്രയും ചിന്തകളുടെ ചുരുക്കം "എങ്ങനെ രക്ഷപ്പെടും" എന്നായിരുന്നു. എന്തായാലും വന്നില്ലേ, ഇനി വരുന്നത് വരുന്നിടത്തു വെച്ച് കാണാം . ഒരു 'യുഘം' കഴിഞ്ഞു കാണണം, വീടിന്‍റെ വാതില്‍ തുറന്നു.

കയ്യില്‍ ഒരു പച്ച കോഴിമുട്ടയുമായി സായിപ്പും കാപ്പിരിയുമല്ലാത്ത ഒരു ഇരുപതുകാരന്‍. ഇരു നിറം. ചകിരി മുടി. നിറഞ്ഞ ചിരി. "ജേക്കബ്‌?" "അതെ.. വരൂ.. ഗാര്‍ഡനില്‍ തന്നെ നില്‍ക്കേണ്ട". ഗാര്‍ഡന്‍...പൂന്തോട്ടം! കോമഡിക്കൊരു കുറവുമില്ല. ഞാന്‍ സംശയിച്ചു അകത്തേക്ക് കയറി. അവിടെ അതാ മറ്റൊരു അവതാരം. തനി കാപ്പിരി, മെലിഞ്ഞുണങ്ങിയ ശരീരം, ചിരി മാത്രം ജേക്കബിന്‍റെതു പോലെ. "ഞാന്‍ ബ്രയന്‍. ജേക്കബിന്‍റെ ചങ്ങാതി". അതെ, ഒരു മരപ്പട്ടിയെ ഞാന്‍ പ്രതീക്ഷിക്കേണ്ടതായിരുന്നു. "ഇന്നലെ ഞങ്ങള്‍ക്കൊരു
ബാര്‍ബെക്യു (1) ഉണ്ടായിരുന്നു". ബ്രയന്‍ന്‍റെ വക മുറ്റത്ത്‌ കണ്ട തൃക്കാക്കരപ്പന് ഒരു അവതാരിക. ഇനി ഞാന്‍ ഞെട്ടില്ല എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.

പിന്നീടുള്ള അര മണിക്കൂര്‍ നടന്നത് രാവിലെ ടീവിയില്‍ 'പഞ്ചമുഖി രുദ്രാക്ഷം' വില്‍ക്കുന്ന അച്ചാച്ചനെ വെല്ലുന്ന തരത്തിലുള്ള അവതരണം ആയിരുന്നു.

"വരൂ.. ഞാന്‍ വീട് കാണിച്ചു തരാം"..ഞാന്‍ ജേക്കബിന്‍റെ പിന്നാലെ അനുസരണയോടെ നടന്നു.

"ഇത് അടുക്കള. ഈ പാത്രങ്ങളൊക്കെ ഒന്ന് അടുക്കി വെച്ചാല്‍ താങ്കള്‍ക്ക് ആവശ്യമുള്ള സ്ഥലം കിട്ടില്ലേ? പാചകം ഒക്കെ എങ്ങനെ?". ഒരു മൂന്നാം കിട ഹോട്ടലിലെ മുഴുവന്‍ പാത്രങ്ങളും കഴുകാതെ നിരത്തി വെച്ച ഒരു കുഞ്ഞു മുറി. "അതേ.. ഒന്നടുക്കി വെച്ചാല്‍ ഒരു പാടു സ്ഥലം കിട്ടും." കാപ്പിരിയുടെ സര്‍ട്ടിഫിക്കറ്റ്..

"ഞാന്‍ പരസ്യ ബോര്‍ഡുകള്‍ എഴുതുന്ന ഒരു ചെറിയ ബിസിനസ്‌ നടത്തുന്നു. വരൂ കാണിച്ചു തരാം.". ജേക്കബ്‌ പറഞ്ഞു.

"എന്‍റെ മുറി..?". അതിലും യുക്തിപരമായ മറ്റൊരു ചോദ്യം എന്‍റെ മനസ്സില്‍ വന്നില്ല.

"അത് കാണാം. മുകളിലാണ്. ഇത് ഇവിടെ ബെയ്സ്മെന്‍റില്‍ ആണ്. വരൂ.". എന്‍റെ വീട്ടിലെ നെല്ലറയെക്കാളും ചെറിയ, വെളിച്ചം കേറാത്ത ഒരു കുടുസ്സു മുറി. ഒരാള്‍ക്ക്‌ കഷ്ടിച്ച് നിന്ന് പടം വരക്കാം. "രണ്ടു പേരുണ്ട് പരസ്യങ്ങള്‍ എഴുതുന്നവര്‍.." രണ്ടു പേര്‍ഒക്സിജെന്‍ കുറ്റികളുമായി നിന്ന് ചിത്രം വരക്കുന്നത് ഞാന്‍ മനസ്സില്‍ സങ്കല്‍പ്പിച്ചു.

"ഇത് പിന്നാമ്പുറം..". തലേന്ന് പെയ്ത മഴയിലാകണം, ചെളി നിറഞ്ഞ ഒരു പിന്‍ മുറ്റം.. മുറ്റത്തിന്‍റെ വക്കത്ത് ഒരു കോഴിക്കൂട്. ചുറ്റും രണ്ടു കോഴികള്‍. "ഇടക്ക് ഇവിടെ കോഴിമുട്ട ഫ്രീ ആണ്". മുന്‍ വാതില്‍ക്കല്‍ ഞാന്‍ കാത്തു നിന്ന ആ 'യുഘം' അവന്‍ ആ മുട്ടക്കു വേണ്ടി കാത്തു നിന്നതാകാം. എത്ര ഗ്രാമീണമായ അന്തരീക്ഷം. ഞങ്ങള്‍ തിരിച്ചു നടന്നു.

"ഇത് ലിവിംഗ് റൂം". ചിതറിക്കിടക്കുന്ന പുസ്തകങ്ങള്‍ക്കും, പത്രങ്ങള്‍ക്കും, ചുമരില്‍ നിരത്തി വെച്ചിരിക്കുന്ന അന്‍പതോളം മദ്യക്കുപ്പികള്‍ക്കും ഇടയില്‍ ഒരു സോഫ മാത്രമായിരുന്നു അപ്പറഞ്ഞതിനുള്ള തെളിവ്. അന്‍പതു കുപ്പിയും ഒരേ ബ്രാന്‍ഡ്‌. "ഞങ്ങള്‍ ഈ ബ്രാന്‍ഡിന്‍റെ ആരാധകര്‍ ആണ്". സോഫയുടെ അടുത്തു ഒരു സെറ്റ് സ്പീക്കറുകളും ഒരു ഡീ ജെ ഡിസ്കും. "ഞാന്‍ ഈ ബേയില്‍ നിന്ന് വാങ്ങിയതാണ്", ജേക്കബ്‌.

വാരാന്ത്യങ്ങളില്‍ കള്ളുകുടിച്ച് ബഹളമുണ്ടാക്കുന്നത് ആരാണെന്ന് ഊഹിക്കുന്നവര്‍ക്കു സമ്മാനമില്ല. പാവം 'ഹു'വിനെ ഞാന്‍ സംശയിച്ചു പോയല്ലോ.

"വരൂ.. മുകളിലേക്ക് പോകാം.. മുറി കാണാം.". ഇനി സമയം കളയണോ എന്ന് ഒരു നിമിഷം ചിന്തിച്ചെങ്കിലും മര്യാദയുടെ പേരില്‍ ഞാന്‍ ജേക്കബിന്‍റെ പിന്നാലെ മുകളിലെ മുറിയിലേക്ക് നടന്നു. മുറിയില്‍ കയറിയതും അവിടെ ആരോ താമസം ഉണ്ടെന്ന് എനിക്ക്തോന്നി. ഞാനത് ചോദിക്കുന്നതിനു മുമ്പേ ജേക്കബ്‌ പറഞ്ഞു..

"ഇത്.. എന്‍റെ മുറിയാണ്..". "അപ്പോള്‍ എന്‍റെത്"? എന്ന എന്‍റെ പഴയ ചോദ്യം ഞാന്‍ ആവര്‍ത്തിച്ചില്ല. യുക്തികള്‍ക്ക് ഇനി പ്രസക്തിയില്ല. കിടക്കയുടെ അരികില്‍ ഒരു വലിയ പ്ലോട്ടെര്‍. ഒരു പിയനോയോളം വരുന്ന, വലിയ ബോര്‍ഡുകള്‍ പ്രിന്റു ചെയ്യാനുപയോഗിക്കുന്ന ഈ യന്ത്രം ഞാന്‍ ചിത്രങ്ങളിലേ കണ്ടിട്ടുള്ളൂ. അതും ഒരു കിടപ്പു മുറിയില്‍ ഒട്ടും പ്രതീക്ഷിച്ചില്ല. നിലത്തും ചുമരിലും ഉള്ള ചവറുകള്‍ക്കിടയില്‍, ചുമരില്‍ സുന്ദരിയായ ഒരു മദാമ്മ പെണ്‍കുട്ടിയുടെ വലിയ ചിത്രം. "സൂസി..എന്‍റെ ഗേള്‍ ഫ്രണ്ട്‌. ഈ വീട് അവളുടെയാണ്..". ആ പെണ്‍കുട്ടിയോടുള്ള എന്‍റെ സഹതാപം ഒരു സുനാമിയായി ആ മുറിയിലേക്ക്‌ അലച്ചു കയറി. "ഞാന്‍ ഈ പ്ലോട്ടെര്‍-ല്‍ പ്രിന്റ്‌ ചെയ്തതാണ്..ഇതും ഞാന്‍ ഈ ബേയില്‍ നിന്ന് വാങ്ങിയതാണ്".

"താങ്കള്‍ ഐടി ആണെന്നല്ലേ പറഞ്ഞത്? എന്ത് തരം ലാംഗ്വേജ് ആണ് ഉപയോഗിക്കുന്നത്?".. ശരിയായ ഉത്തരം എന്‍റെ മനസ്സിലേക്ക് വന്നില്ല. മൂന്നാം ക്ലാസ്സില്‍ ബാലന്‍ മാഷ്‌ ചോദ്യങ്ങള്‍ ചോദിക്കുന്നത് എനിക്ക് ഓര്‍മ വന്നു. "അത്.. സീബല്‍ എന്ന ഒരു പാക്കേജ്..ഇത്തിരി ജാവ..".

"കൂള്‍..ഞാന്‍ പീ എച്ച് പീ പ്രോഗ്രാമിംഗ് ചെയ്യുന്നുണ്ട്. പാര്‍ട്ട്‌ ടൈം ആയി.. എനിക്ക് താങ്കളില്‍ നിന്ന് ഒരു പാടു പഠിക്കാമല്ലോ..". എനിക്ക് കരച്ചില്‍ വന്നു. നൂറ്റി ഇരുപതു മൈല്‍ താണ്ടി ഞാനിവിടെ വന്നത് എന്തിനാണെന്ന് ഞാന്‍ മറന്നു പോയി.

"ഇത് 'ഹു' വിന്റെ മുറി..അവന്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങാറില്ല.". എന്‍റെ സങ്കല്‍പ്പത്തിലെ ഹു എന്ന വിദ്യാര്‍ഥി ഭീകരനോട് ഞാന്‍ മാപ്പ് പറഞ്ഞു.

"ഇത് താങ്കളുടെ മുറി. എന്ത് വാടകയാണ് താങ്കള്‍ക്ക് തരാനാകുക?" കുറ്റം പറയാനൊക്കില്ല. നിറയെ വെളിച്ചമുള്ള, ഒഴിഞ്ഞ, ശരാശരി വലിപ്പമുള്ള ഒരു മുറി. ഞാന്‍ പതുക്കെ യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചു വന്നു. ഞാന്‍ എന്ത് പറഞ്ഞാലും അവന്‍ സമ്മതിക്കും

എന്ന് തോന്നിയത് കൊണ്ടു ഞാന്‍ നടപ്പുള്ള ഒരു വാടക പറഞ്ഞു. "ഞാന്‍ ഒന്ന് രണ്ടു വീടുകള്‍ കൂടി കാണുന്നുണ്ട്. ഓഫീസിനടുത്ത്‌.. എനിക്കീ മുറി വേണമെങ്കില്‍ വൈകുന്നെരത്തിനുള്ളില്‍ ഞാന്‍ തിരിച്ചു വിളിക്കാം". രണ്ടു പേര്‍ക്കും മര്യാദപൂര്‍വം ഉപചാരങ്ങള്‍ പറഞ്ഞു ഞാന്‍ മുന്‍ വാതിലിലേക്ക് നടന്നു.

വാതിലിനടുത്ത് നിന്ന് ജേക്കബ്‌ ചോദിച്ചു "നടന്നു പോകുകയാണോ? വഴി അറിയാമോ?".
"അറിയാം", ഗൂഗിള്‍ മാപ്പില്‍ നിന്നും കിട്ടിയ ധൈര്യത്തില്‍ ഞാന്‍ പറഞ്ഞു. "ഈ വഴി ഇത്തിരി നടന്നാല്‍ ബസ്‌ കിട്ടും".
"ഓ..ആ വഴി സാധാരണ ആരും പോകാറില്ല. ഷാഫ്(2) പയ്യന്മാര്‍ ഉള്ള സ്ഥലമാണ്. കത്തിച്ച പടക്കം പോലും എറിയാന്‍ മടിക്കാത്തവരാണ്"
ഞാന്‍ തിരിഞ്ഞു നിന്ന് ഒന്ന് ചിരിച്ചു. ഇടി വെട്ടി പാമ്പ് കടിച്ചു നില്‍ക്കുന്നവനാണ് കത്തിച്ച പടക്കം. "ഒന്ന് പോടേയ്.." എന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍ പറഞ്ഞു "ബൈ".

ജാക്കറ്റ്‌ന്‍റെ ഹുഡ് കൊണ്ടു തല മൂടി ഞാന്‍ മഴയിലേക്കിറങ്ങി നടന്നു. നടത്തതിനിടയില്‍ ഞാന്‍ ജേക്കബിന്‍റെ നമ്പര്‍ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്തു.

(1)ബാര്‍ബെക്യു: സാധാരണ വേനല്‍ക്കാലത് സായിപ്പന്മാര്‍ മുറ്റത്ത്‌ ഇറച്ചി വറുക്കുന്ന കലാ പരിപാടി. ജേക്കബിനും കൂട്ടര്‍ക്കും മഴയത്തും ആകാം.

(2)ഷാഫ് : ജോലിയില്ലാത്ത, ആഭിചാര മര്യാദകള്‍ പാലിക്കാത്ത ഇംഗ്ലീഷ്കാര്‍ക്കുള്ള പേര്. ഇവരില്‍ ചിലര്‍ സാമൂഹ്യ വിരുദ്ധര്‍ ആകാറുണ്ട്. 'chaff'/ചാരം എന്നാണെന്ന് തോന്നുന്നു ഉദ്ദേശിക്കുന്നത്.

വാല്‍ക്കഷ്ണം: ജേക്കബിന്‍റെ ഗുഹയില്‍ നിന്ന് ഞാന്‍ നേരെ പോയത് "ഷേര്‍ളി കയ്പ്രിയനൌ" വിന്റെ പ്രശാന്ത സുന്ദരമായ വീട്ടിലേക്കാണ്. വാടക ഏറ്റവും കൂടിയതായിട്ടും ഞാന്‍ അത് തന്നെ ഉറപ്പിച്ചു. ഇനിയൊരു അങ്കത്തിനു അന്ന് എനിക്ക് കെല്‍പ്പില്ലായിരുന്നു.

പാഠം: പറഞ്ഞാല്‍ കേള്‍ക്കണം. ഇത് താങ്കള്‍ക്ക് പറ്റിയതെല്ലെന്നു ജേക്കബ്‌ തന്നെ എന്നോടു പറഞ്ഞതായിരുന്നു. ആ സന്മനസ്സിനു ഒരു നമോവാകം.

Tuesday, February 16, 2010

കള്ളന്‍ ഷംസു

"അമ്മമ്മയല്ലേ പറഞ്ഞത്‌ ഷംസു കള്ളനാണെന്ന്. പിന്നെന്തിനാ ഇന്നും മീന്‍ വാങ്ങണത്?"

പൊതിഞ്ഞു കൊടുത്തതില്‍ നിന്നും ഒരു മീന്‍ താഴെ കാത്തുനിന്ന പൂച്ചയുടെ തലയില്‍ തന്നെ വീണു. ഷംസു ഒരു ഇളിഭ്യചിരിയോടെ പിന്നില്‍ നിന്ന അപ്പുവിനെ നോക്കി. ഉത്തരം കിട്ടാത്ത ചോദ്യവുമായി അപ്പു അമ്മമ്മയുടെ മുഖത്തേക്കും.

ധൃതിപ്പെട്ട് സൈക്കിള്‍ സ്റ്റാന്‍ഡില്‍ നിന്നും ഇറക്കുമ്പോള്‍ ഷംസു പതുക്കെ പറഞ്ഞു "കായി നാളെ തന്നാ മതി".

"ഇന്നലെ മീന്‍ ഇത്തിരി മോശായാതോണ്ടാല്ലേ അമ്മമ്മ അങ്ങനെ പറഞ്ഞത്. ഷംസു കള്ളനൊന്നും അല്ലാട്ടോ. ഇനി അങ്ങനെയൊന്നും പറയരുത്". ചമ്മലൊതുക്കിക്കൊണ്ട് അമ്മമ്മ അപ്പുവിനോടു പറഞ്ഞു.

പിറ്റേന്നും ഗേറ്റിനടുത്ത്അപ്പു നില്‍ക്കുന്നത് കണ്ട ഷംസുവിന്‍റെ സൈക്കിളിന്‍റെ സ്പീഡിത്തിരി കുറഞ്ഞു. മീന്‍ പൊതിഞ്ഞു കൊടുക്കുമ്പോള്‍ ഷംസു പതുക്കെ അപ്പുവിന്‍റെ മുഖത്തേക്ക് നോക്കി.
"ഷംസു കള്ളനൊന്നും അല്ലാന്നു പറയാന്‍ പറഞ്ഞു."
വലിയൊരു തെറ്റ് തിരുത്തിയ സന്തോഷത്തോടെ അപ്പു തിരിഞ്ഞു ഉമ്മറത്തേക്ക് നടന്നു.

Saturday, January 30, 2010

ഗൂഗിള്‍ ന്‍റെ പുതിയ വാക്കാന്തരീകരണ സഹായി

അപരന്‍ ഒരു പഴയ സ്വപ്നത്തിന്‍റെ ചിറകിലേറി വാഗ്ദത്ത ഭൂമിയിലെത്തി. പഴയ സ്വപ്നം ഒരു അമ്മത്താറാവാണ്. ഇനി കുഞ്ഞുങ്ങള്‍ അതിന്‍റെ വഴിയെ പോകട്ടെ.

സായിപ്പന്മാര്‍  ഡക്ക്റോസ്റ്റ് അടിക്കാതിരിക്കാന്‍ പ്രാര്‍ഥിക്കാം.!

ഇതെഴുതി നോക്കിയതിന്‍റെ ഉദ്ദേശ്യം: 
   ഗൂഗിള്‍ന്‍റെ വാക്കാന്തരീകരണ സഹായി  (transliteration tool) ഒന്ന് പരീക്ഷിക്കാം എന്ന് കരുതി. കൊള്ളാം. ഇനി മുതല്‍ ഇത് തന്നെ. ഇതു വരെ ഇക്കാര്യത്തില്‍ ഉപകരിച്ച ഇളമൊഴി/വരമൊഴിയെ നന്ദിയോടെ ഓര്‍ക്കുന്നു.

ഭാഷാന്തരീകരണം എന്ന് പ്രയോഗിക്കാന്‍ മനസ്സ്‌ വന്നില്ല.   കാരണം അത് translation അല്ലേ. പിന്നെ മുകുന്ദന്‍ മാഷ്‌ തന്ന പ്രചോദനവും - തമിഴന് robot യന്തിരന്‍ ആണല്ലോ.

Wednesday, April 11, 2007

"ഞമ്മളും കാണട്ടൊരു കിനാവ്"

ന്റെ മായ്ക്കാ ടബ്ബറേ,

ഇമ്മിണി കാലത്തിനു സേസം ഒരു ഒന്നൊന്നര ന്യൂസും കൊണ്ട് ദാ ഞമ്മളു തിരിച്ചു വന്നിക്കുണ്. "ജ്ജ് എബടെര്‍ന്നെടാ സുബറെ" ന്ന് അണക്കു ചോയിക്കാണ്ടെങ്കില്‍ അതു ജ്ജു ന്റെ മാനേജറൊടു ചോയിച്ചാളാ. ഇക്കയിഞ്ഞ ഒരു അഞ്ചാറു മാസം മൂപ്പരു ഞമ്മളെ ടൌസറു ഇരുന്നു കീറീലേ.. ഇപ്പൊ തരക്കേടില്ല. അതു ബിട്. ന്യൂസ് കേക്ക് ജ്ജ്.

കയിഞ്ഞേന്റെ മുമ്പത്തെ ആയ്ച്ച ഒരു മൊഞ്ചത്തീനെ പെണ്ണു കാണാന്‍ പോയി ഞമ്മളു. ഓളെ ഞമ്മക്ക് പെരുത്തു പിടിച്ചു. ഓക്കു ഞമ്മളെ പിടിച്ചൂന്നു പറയണ്ടല്ലോ. ("എങ്ങനേ ഹിമാറെ" ന്ന് ജ്ജ് ചോയിക്കരുതു).പിന്നെ ഇക്കയിഞ്ഞായ്ച്ച ഞമ്മളെ വാപ്പീം, ഇമ്മീം ഒക്കെ ഓലെ പെരേ പോയി, ഓലുണ്ടാക്കിയ പയമ്പൊരീം കായ വര്‍ത്തതും ഒക്കെ തിന്നു, തിരിച്ചു ബന്നു പറഞ്ഞു:
"സൂപ്പര്‍"
"എന്തു? കായ വര്‍ത്തതോ?", ഞമ്മളൊന്നു ഞെട്ടി.
"അല്ല. ഓളു ന്നെ മതി അനക്കു"

"ച്ചും അതുന്നെ മതീ" ന്നു ഞമ്മളു പറഞ്ഞില്ല. ഞമ്മക്കൂം ല്ലെ ഒരു വെയിറ്റ്? അങ്ങനെ തളിപ്പറമ്പത്തെ ഒരു മൊഞ്ചുള്ള ബെള്ളത്തണ്ടിനു ഞമ്മളു മഹറു കൊടുക്കാന്‍ തീരുമാനിച്ചു.

ഓളെ പേരു ഇത്തിരി കുടുക്കീസാണുട്ടൊ. "ബള്‍ക്കീസ്" ന്നൊക്കെ പറയണ പോലെ. ന്നാലും ഒരു പുതുമണ്ട്. ബെങ്കാളി പേരാത്രേ. ഓളെ വാപ്പ മോഹന്‍ബഗാന്റെ കളിക്കാരനായിരു്‌ന്നു ന്നു തൊന്നുണു.

ഓളും സോഫ്റ്റ്വെയറു തന്നെ. ന്റെ ഭാഗ്യത്തിനു മെയിന്‍ ഫ്രെയിമാണു. ടെക്നിക്കല്‍ ബര്‍ത്താനം മാണ്ടാലോ. തിരുവന്തോരത്തു ടെക്നോ പാര്‍ക്കിലു 'അളിയന്‍സ് കുലുമാല്‍' ന്ന ഒരു കമ്പനി. കുലുമാലാവാണ്ടിരു്‌ന്നാ മതിയായിര്ന്നൂ പടച്ചോനേ.

കാര്യങ്ങളൊക്കെ 99.99 ശതമാനം ഓക്കെ. ബാക്കി 0.01 ശതമാനം എബടെപ്പോയീന്നു ചൊദിച്ചാല്‍.. ഓളെ വാപ്പീം ഇമ്മീം ഒക്കെ ബരുണ ശനിയായ്ച്ച ബരുണുണ്ടു ഞമ്മളെ പെരീക്കു.കാര്യങ്ങ്ളൊക്കെ തീരുമാനമായീക്കുണു ഏകദേസം. ന്നാലും കൂടിരുന്നു തീരുമാനിക്കാണ്ടെ 100.00 ആക്കണ്ടെല്ലൊ ച്ച്ട്ടാണു.

ഇപ്പൊപ്പോണ പോക്കാണെങ്കില്‍ ഏപ്രില്‍ 30നു മോതിരം മാറലു. പിന്നെ നവമ്പറു വരെ ബെറും കിനാവു കാണലു. (ഞമ്മളും കാണട്ടൊരു കിനാവ്..വല്യ ശൈത്താന്‍മാരു കാണുണ കിനാവ്. വല്യ കുളാണ്ടറുമാരു കാണണ കിനാവ്..അല്ല പിന്നെ.). നവമ്പറു 11ന്നാന്തി ശഹനായി വച്ചു "പെ പ്പേ പ്പെ പേ പെ പെ.."

ന്നു മുതലു അന്നു വരെ ഞ്ഞി ഒരു പാച്ചിലാണു ന്റെ ചങ്ങായീ. അന്നെ ഞമ്മളു ബയിക്കനെ അറിയിക്കാം കിസ്സകളൊക്കെ.

അന്റെ കുട്ടിക്കും സലാമത്തല്ലെ? ഒരു അന്വേഷണം പറഞ്ഞാളാ.
സൊന്തം
സ്ളേറ്റുപെന്‍സില്‍ പി.

This post started as a mail to Shaju. I've changed it a bit :)