Wednesday, April 11, 2007

"ഞമ്മളും കാണട്ടൊരു കിനാവ്"

ന്റെ മായ്ക്കാ ടബ്ബറേ,

ഇമ്മിണി കാലത്തിനു സേസം ഒരു ഒന്നൊന്നര ന്യൂസും കൊണ്ട് ദാ ഞമ്മളു തിരിച്ചു വന്നിക്കുണ്. "ജ്ജ് എബടെര്‍ന്നെടാ സുബറെ" ന്ന് അണക്കു ചോയിക്കാണ്ടെങ്കില്‍ അതു ജ്ജു ന്റെ മാനേജറൊടു ചോയിച്ചാളാ. ഇക്കയിഞ്ഞ ഒരു അഞ്ചാറു മാസം മൂപ്പരു ഞമ്മളെ ടൌസറു ഇരുന്നു കീറീലേ.. ഇപ്പൊ തരക്കേടില്ല. അതു ബിട്. ന്യൂസ് കേക്ക് ജ്ജ്.

കയിഞ്ഞേന്റെ മുമ്പത്തെ ആയ്ച്ച ഒരു മൊഞ്ചത്തീനെ പെണ്ണു കാണാന്‍ പോയി ഞമ്മളു. ഓളെ ഞമ്മക്ക് പെരുത്തു പിടിച്ചു. ഓക്കു ഞമ്മളെ പിടിച്ചൂന്നു പറയണ്ടല്ലോ. ("എങ്ങനേ ഹിമാറെ" ന്ന് ജ്ജ് ചോയിക്കരുതു).പിന്നെ ഇക്കയിഞ്ഞായ്ച്ച ഞമ്മളെ വാപ്പീം, ഇമ്മീം ഒക്കെ ഓലെ പെരേ പോയി, ഓലുണ്ടാക്കിയ പയമ്പൊരീം കായ വര്‍ത്തതും ഒക്കെ തിന്നു, തിരിച്ചു ബന്നു പറഞ്ഞു:
"സൂപ്പര്‍"
"എന്തു? കായ വര്‍ത്തതോ?", ഞമ്മളൊന്നു ഞെട്ടി.
"അല്ല. ഓളു ന്നെ മതി അനക്കു"

"ച്ചും അതുന്നെ മതീ" ന്നു ഞമ്മളു പറഞ്ഞില്ല. ഞമ്മക്കൂം ല്ലെ ഒരു വെയിറ്റ്? അങ്ങനെ തളിപ്പറമ്പത്തെ ഒരു മൊഞ്ചുള്ള ബെള്ളത്തണ്ടിനു ഞമ്മളു മഹറു കൊടുക്കാന്‍ തീരുമാനിച്ചു.

ഓളെ പേരു ഇത്തിരി കുടുക്കീസാണുട്ടൊ. "ബള്‍ക്കീസ്" ന്നൊക്കെ പറയണ പോലെ. ന്നാലും ഒരു പുതുമണ്ട്. ബെങ്കാളി പേരാത്രേ. ഓളെ വാപ്പ മോഹന്‍ബഗാന്റെ കളിക്കാരനായിരു്‌ന്നു ന്നു തൊന്നുണു.

ഓളും സോഫ്റ്റ്വെയറു തന്നെ. ന്റെ ഭാഗ്യത്തിനു മെയിന്‍ ഫ്രെയിമാണു. ടെക്നിക്കല്‍ ബര്‍ത്താനം മാണ്ടാലോ. തിരുവന്തോരത്തു ടെക്നോ പാര്‍ക്കിലു 'അളിയന്‍സ് കുലുമാല്‍' ന്ന ഒരു കമ്പനി. കുലുമാലാവാണ്ടിരു്‌ന്നാ മതിയായിര്ന്നൂ പടച്ചോനേ.

കാര്യങ്ങളൊക്കെ 99.99 ശതമാനം ഓക്കെ. ബാക്കി 0.01 ശതമാനം എബടെപ്പോയീന്നു ചൊദിച്ചാല്‍.. ഓളെ വാപ്പീം ഇമ്മീം ഒക്കെ ബരുണ ശനിയായ്ച്ച ബരുണുണ്ടു ഞമ്മളെ പെരീക്കു.കാര്യങ്ങ്ളൊക്കെ തീരുമാനമായീക്കുണു ഏകദേസം. ന്നാലും കൂടിരുന്നു തീരുമാനിക്കാണ്ടെ 100.00 ആക്കണ്ടെല്ലൊ ച്ച്ട്ടാണു.

ഇപ്പൊപ്പോണ പോക്കാണെങ്കില്‍ ഏപ്രില്‍ 30നു മോതിരം മാറലു. പിന്നെ നവമ്പറു വരെ ബെറും കിനാവു കാണലു. (ഞമ്മളും കാണട്ടൊരു കിനാവ്..വല്യ ശൈത്താന്‍മാരു കാണുണ കിനാവ്. വല്യ കുളാണ്ടറുമാരു കാണണ കിനാവ്..അല്ല പിന്നെ.). നവമ്പറു 11ന്നാന്തി ശഹനായി വച്ചു "പെ പ്പേ പ്പെ പേ പെ പെ.."

ന്നു മുതലു അന്നു വരെ ഞ്ഞി ഒരു പാച്ചിലാണു ന്റെ ചങ്ങായീ. അന്നെ ഞമ്മളു ബയിക്കനെ അറിയിക്കാം കിസ്സകളൊക്കെ.

അന്റെ കുട്ടിക്കും സലാമത്തല്ലെ? ഒരു അന്വേഷണം പറഞ്ഞാളാ.
സൊന്തം
സ്ളേറ്റുപെന്‍സില്‍ പി.

This post started as a mail to Shaju. I've changed it a bit :)

Thursday, April 5, 2007

അനൂനും കൊത്തിത്തിന്നണം


"അനൂനും കൊത്തിത്തിന്നണം". മുറ്റത്തിരുന്നു കാക്ക എന്തോ കൊത്തിത്തിന്നുന്നതു കണ്ടപ്പൊള്‍ അനുക്കുട്ടന്‍ അഛമ്മയൊടു പറഞ്ഞു. രണ്ടു വയസ്സുകാരന്റെ ബുദ്ധിയില്‍ അതൊരു ഗംഭീര സംഭവമായി തോന്നിയിരിക്കണം. അഛമ്മ ഗൌരവം വിടാതെ പറഞ്ഞു, "അതിനു അനൂനു കൊക്കില്ലല്ലൊ". ഒരു നിമിഷത്തെ ആലോചനക്കു ശേഷം അനുക്കുട്ടന്‍ ആത്മഗതം പോലെ പറഞ്ഞു - "വാങ്ങണം".

അന്നു അഛന്‍ വരാന്‍ കാത്തിരുന്നുവോ പാവം ആവോ.

Tuesday, April 3, 2007

പാഠം 1: മഷിത്തണ്ടുകളെപ്പറ്റി മിണ്ടരുതു.

"അപ്പൊ ഇന്ന് വൈകുന്നേരം എന്താ പരിപാടി?" മൊബൈലില്‍ വെള്ളത്തണ്ടിന്റെ കുശലം. അപ്പോള്‍ തോന്നിയ ഒരു രസത്തിനു സ്ളേറ്റുപെന്‍സില്‍ എഴുതി "ഇവിടത്തെ ഒരു മഷിത്തണ്ടിനെയും കൂട്ടി ഒരു സിനിമക്കു പോണം"

"ഓഹൊ. മഷിത്തണ്ടിനോടു എന്റെ അന്വേഷണം പറയൂ"
"എല്ലാ മഷിത്തണ്ടുകളോടും പറയട്ടേ?"
"ഡബിള്‍ ഓക്കെ"

"ഇവള്‍ ആള്‍ കൊള്ളാമല്ലൊ", സ്ളേറ്റുപെന്‍സില്‍ മനസ്സില്‍ കരുതി. രാത്രി വീണ്ടും മൊബൈല്‍ ചിലച്ചു.

"സിനിമ കാണുകയാണോ?"
"ഷ്.. ശല്യപ്പെടുത്തല്ലേ. മഷിത്തണ്ടിനതിഷ്ടമല്ല", സ്ളേറ്റുപെന്‍സില്‍ വീണ്ടും നമ്പരിറക്കി.
"ശരി. ഞാന്‍ ശല്യപ്പെടുത്തുന്നില്ല. ഒരു സോറി പറഞ്ഞേക്കു".

കുഴഞ്ഞോ ഭഗവാനെ? സത്യം പറഞ്ഞേക്കാം.
"ഹും..ആരാ.. എന്താ..ഞാനെവിടെയാ.. ഓ.. നീയായിരുന്നോ. ഞാനൊരു സ്വപ്നം കണ്ടു. ഇല്ല, സിനിമക്കു പോയില്ല", ഇതേറ്റാല്‍ 50 പൈസ കാണിക്ക നേര്‍ന്നു സ്ളേറ്റുപെന്‍സില്‍ മറുപടി അയച്ചു.

ബീപ് ബീപ്: "സ്വപ്നമാണോ.. സത്യമാണോ? ബാങ്ക്ലൂരല്ലേ സ്ഥലം".

അപ്പൊള്‍ അതേറ്റില്ല. പിന്നെ എന്തൊക്കെയോ കണാകുണാ പറഞ്ഞു ഒരു വിധം തല ഊരിയെടുത്തതു എങ്ങനെ എന്നു സ്ളേറ്റുപെന്‍സിലിനേ അറിയൂ.

Monday, April 2, 2007

സ്ളേറ്റുപെന്‍സിലും വെള്ളത്തണ്ടും

"ഈ ആഴ്ച തന്നെ പോയാലെന്താ", ഫോണില്‍ അമ്മപ്പെന്‍സിലിന്‍റെ സ്വരം മാറുന്നതു കണ്ട് സ്ലേറ്റുപെന്‍സില്‍ അടുത്ത അടവെടുക്കാന്‍ തുടങ്ങുകയായിരുന്നു. "ഇങ്ങോട്ടു അടുത്ത ആഴ്ച വന്നാല്‍ മതി. വെള്ളിയാഴ്ച വന്നാല്‍ എന്റെ റിട്ടയര്‍മെന്‍റ് പാര്‍ട്ടിക്കും കൂടാം". വിധി വന്നു, ഇനി അപ്പീല്‍ ഇല്ല.

അങ്ങനെ ഇല്ലാത്ത ടിക്കറ്റ് "ഫ്രണ്ട്സ്" ട്രാവല്‍സിലെ ദാസേട്ടന്‍റെ കാലു പിടിച്ചു ഒപ്പിച്ച് സ്ലേറ്റ് പെന്‍സില്‍ തിരുവന്തോരത്തെക്കു വെച്ചു പിടിച്ചു. വെള്ളത്തണ്ടിന്റെ ഫോട്ടൊ കണ്ടപ്പൊള്‍ ഇഷ്ടമായെങ്കിലും ഒരു പെണ്ണുകാണല്‍ ഇത്ര പെട്ടന്നു വേണ്ടി വരുമെന്നു കരുതിയില്ല. ലാല്‍ ബാഗിലെ പൂമരച്ചോട്ടില്‍ ചാഞ്ഞും ചാരിയും ഒക്കെ എടുത്ത ഫോട്ടൊ കൊടുത്തപ്പൊഴുണ്ടായ ധൈര്യം എവിടെപ്പൊയോ ആവോ. ലവളിങ്ങനെ പെട്ടെന്നു "നേരിട്ടു കാണണം" എന്നു പറയുമെന്നു ആരു കരുതി?

"ഏട്ടാ ഞാനും വരട്ടെ? അമ്മയോടൊന്നു പറയുമൊ", ആകെയുള്ള പെങ്ങള്‍ കുഞ്ഞിപ്പെന്‍സില്‍ ചോദിച്ചപ്പോള്‍ വേണ്ടാന്നു പറയാന്‍ തോന്നിയില്ല സ്ളേറ്റു പെന്‍സിലിന്. ക്ലാസ്സില്‍ ഒപ്പം പഠിച്ച കട്ടുറുമ്പിനോടു ഒരു റൂം ബുക്കു ചെയ്യാനും ഒരു ധൈര്യത്തിനു ഒപ്പം വരാനും പറഞ്ഞതോടെയാണു ഒരു വിധം സമാധാനമായതു. മൂന്നാളില്ലേ, എന്തു പേടിക്കാന്‍? തനിക്കു തൊണ്ട വരളുമ്പോള്‍ ആര്‍ക്കെങ്കിലും ഒരു ചോദ്യം ഉണ്ടാവുമല്ലൊ!

അങ്ങനെ കവടിയാറിലെ സിന്ദൂരി പാലസ്സില്‍ 5 മിനുട്ടു വൈകി മൂവര്‍ സംഘം എത്തിയപ്പോള്‍ ദാ ഇരിക്കുന്നു വെള്ളത്തണ്ടു ഒറ്റക്കു. "ഹമ്പടി കേമീ, ഇവരെ ഒക്കെ കൂടെ കൂട്ടിയതു എന്‍റെ ഭാഗ്യം" സ്ളേറ്റുപെന്‍സില്‍ മനസ്സില്‍ പറഞ്ഞു.
"ഇതു ഞാന്‍, ഇതെന്‍റെ ഒരേയൊരു പെങ്ങള്‍ പിന്നെ ഇതെന്‍റെ ചങ്ങായി"
"ഞാന്‍ തന്നെ ഞാന്‍", എന്നു വെള്ളത്തണ്ടു്‌.
അതോടെ ചൊദിക്കാന്‍ വന്ന ചോദ്യങ്ങള്‍ ഒക്കെ സ്ളേറ്റുപെന്‍സില്‍ മറന്നു.

പിന്നെ ഒരു മണിക്കൂര്‍ നീണ്ട ഒരു ഇന്റര്‍വ്യു. "സുകുമാര കലകളിലുള്ള പ്രാവീണ്യം.. യാത്രകള്‍.. ജോലി.. വീട്ടുകാര്‍.. കൂട്ടുകാര്‍.. കുന്തം.. കൊടചക്രം.." സ്ളേറ്റുപെന്‍സില്‍ ചോദ്യങ്ങള്‍ തിരയുമ്പൊള്‍ കുഞ്ഞിപ്പെന്‍സില്‍ ഇടപെട്ടു.. "പാചകം.. സാരികള്‍.. സെന്റുകുപ്പി.. പരദൂഷണപ്രാവീണ്യം"..എല്ലാത്തിനും പഠിച്ചു വന്നതു പോലെ വെള്ളത്തണ്ടു ഉത്തരം പറഞ്ഞു. കട്ടുറുമ്പു മാത്രം ഒന്നും മിണ്ടാതെ നോട്ട്സെഴുതിക്കൊണ്ടിരുന്നു. അല്ല, ഇതൊക്കെ പിന്നീടു പ്രയോഗിക്കാമല്ലോ.

ആകെമൊത്തം സ്ളേറ്റുപെന്‍സിലിനു വെള്ളത്തണ്ടിനെ ക്ഷ പിടിച്ചു. ചടപടാന്നുള്ള ഉത്തരങ്ങളും, കണ്ണിറുക്കിക്കൊണ്ടുള്ള "ഇല്ല" ന്നു പറച്ചിലും, ഉണ്ടക്കണ്ണും ആകെ മൊത്തത്തിലുള്ള ഐശ്വര്യവും. വൈകുന്നേരത്തോടെ വെള്ളത്തണ്ടിന്റെ വീട്ടില്‍ നിന്നും ന്യൂസ് വന്നു. "സ്ളേറ്റുപെന്‍സില്‍ തരക്കേടില്ല". അങ്ങനെ സ്ളേറ്റുപെന്‍സില്‍ ആദ്യമായിട്ടു കണ്ട പെണ്ണുകാണല്‍ അവസാനത്തെതുമായ മട്ടാണു. ഇനി വല്യ പെന്‍സിലുകള്‍ ഒക്കെക്കൂടി വെള്ളത്തണ്ടിന്റെ വീട്ടില്‍ പോണം.. അവരൊക്കെ പ്രതികാരത്തിനു ഇങ്ങൊട്ടും..

കാത്തിരിക്കുകയാണു സ്ളേറ്റുപെന്‍സില്‍.